Skip to main content

'പാഥേയം' ഇനി ടിഫിന്‍ കാരിയറുകളില്‍

 

* കിടപ്പുരോഗികള്‍, നടക്കാന്‍ കഴിയാത്തവര്‍, അശരണര്‍ എന്നിവര്‍
  ഗുണഭോക്താക്കള്‍

ഒരു നേരം പോലും ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സൗജന്യ ഉച്ചഭക്ഷണ പദ്ധതി പാഥേയം കഴിഞ്ഞ സാമ്പത്തികവര്‍ഷം വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.  അശരണരായ കിടപ്പുരോഗികള്‍, വാര്‍ധക്യവിഷമതകളാല്‍ വീട്ടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്തവര്‍, പരസഹായം ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായി പൊതിച്ചോര്‍ വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിയാണ് പാഥേയം.  തദ്ദേശസ്വയംഭരണ സമിതികളുടെ ചരിത്രത്തില്‍ നൂതനവും ജീവകാരുണ്യപരവുമായ പദ്ധതിയാണിതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് ഇതിനായി മൂന്ന് കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.  ആദ്യഘട്ടത്തില്‍ പത്ത് പഞ്ചായത്തുകളില്‍ നടപ്പാക്കി വിജയിച്ചപ്പോള്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും തുടര്‍ന്ന് 10 ല്‍ നിന്ന് 38 പഞ്ചായത്തുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിച്ചതായും വി.കെ. മധു പറഞ്ഞു.
 
2018-19 സാമ്പത്തികവര്‍ഷത്തില്‍ 69 ഗ്രാമ പഞ്ചായത്തുകളിലായി 5000 ഗുണഭോക്താക്കള്‍ക്ക് ഏഴുകോടി രൂപ വകയിരുത്തി പദ്ധതി നടപ്പാക്കും.  ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 1) മുതല്‍ ഭക്ഷണം ടിഫിന്‍ കാരിയറില്‍ നല്‍കും.  ഇതിനായി ഒരു ഉപഭോക്താവിന് രണ്ടു ടിഫിന്‍ കാരിയറുകളും വാങ്ങി നല്‍കും.  2019-20 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും  പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  ഇതില്‍ 60 ശതമാനം ജില്ലാ പഞ്ചായത്ത് വിഹിതവും 40 ശതമാനം ഗ്രാമപഞ്ചായത്തിന്റെ വിഹിതവുമായിരിക്കും.  
പദ്ധതിയുടെ പുതിയ സാമ്പത്തിക വര്‍ഷത്തെ ഉദ്ഘാടനം കേരളപ്പിറവി ദിനമായ ഇന്ന് അതത് ഗ്രാമപഞ്ചായത്തുകളില്‍ ബന്ധപ്പെട്ട ഡിവിഷന്‍ അംഗങ്ങള്‍ നിര്‍വഹിക്കും.  പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷരായിരിക്കും.  തുടര്‍ന്ന് ബ്ലോക്ക്-ഗ്രാമപഞ്ചാ യത്തംഗങ്ങള്‍, സി.ഡി.എസ്. അംഗങ്ങള്‍ സാമൂഹ്യസാംസ്‌ക്കാരിക മേഖലയിലെ വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പദ്ധതി ഗുണഭോക്താക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
(പി.ആര്‍.പി. 2575/2018)

 

 

date