Skip to main content

ഭക്ഷ്യ മേളയില്‍ കുടുംബശ്രീയുടെ വിറ്റുവരവ് 12.47

 

 

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍ നിന്നും 12.47 ലക്ഷം രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 60 വനിതകളാണ് കഫെയില്‍ ഭക്ഷണം ഒരുക്കിയത്. ഏപ്രില്‍ 22 മുതല്‍ 28 വരെ ഏഴുദിവസങ്ങളായി നടന്ന ഭക്ഷ്യമേളയില്‍ അട്ടപ്പാടി വനസുന്ദരി ചിക്കന്  മികച്ച വിഭവമായി മാറി.  അട്ടപ്പാടിയിലെ ഉന്നതിയില്‍ നിന്നെത്തിയ അഞ്ച് വനിതകളുടെ സൂക്ഷ്മ സംരംഭമാണ് വനസുന്ദരി ചിക്കന്‍. കഫേ കോര്‍ട്ടില്‍ സര്‍വീസ് വിഭാഗത്തില്‍ ഇരുപതോളം വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. വിവിധതരം ബിരിയാണികള്‍, മലബാര്‍ പലഹാരങ്ങള്‍, ജ്യൂസുകള്‍, ദോശകള്‍, ഊര് കാപ്പി, ചെറുകടികള്‍, ചായ തുടങ്ങി മറ്റു പ്രാദേശിക രുചിക്കൂട്ടുകളും മേളയ്ക്ക് മാറ്റുകൂട്ടി. കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍, നിറങ്ങള്‍, മായങ്ങള്‍ ചേര്‍ക്കാതെയാണ്  സംരംഭകര്‍ ഭക്ഷണം തയ്യാറാക്കിയത്. മികച്ച പരിശീലനം നേടിയ വനിതകള്‍ യൂണിഫോം, സര്‍വീസ് വിഭാഗത്തിലും മികവു പുലര്‍ത്തി.  ജില്ലാ മിഷന്‍ ടീമിനൊപ്പം കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രത്തിന്റെ ഉദ്യോഗസ്ഥരും ഭക്ഷ്യ മേളയ്ക്ക് നേതൃത്വം നല്‍കി.

date