Skip to main content

ഉപഭോക്താവിന്റെ അവകാശങ്ങൾ ചെറുതല്ല; എൻ്റെ കേരളം വേദിയിൽ ബോധവൽക്കരണ സെമിനാറുമായി ഉപഭോക്തൃ സേവന വകുപ്പ്

ആരാണ് ഉപഭോക്താവ്, അവകാശങ്ങൾ എന്തെല്ലാം, അവ എങ്ങനെ സംരക്ഷിക്കപ്പെടുന്നു തുടങ്ങി വിവിധ വിഷയങ്ങളിൽ ഉപഭോക്താക്കൾക്ക് ബോധവൽക്കരണവുമായി എൻ്റെ കേരളം പ്രദർശന വിപണനമേള. മേളയുടെ ഭാഗമായി സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ഏറെ ശ്രദ്ധ നേടി. ഉപഭോക്താക്കളുടെ അവകാശങ്ങളെ സംബന്ധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അധ്യക്ഷൻ ഡി ബി ബിനു സെമിനാർ ഉദ്ഘാടനം ചെയ്ത്

 മുഖ്യപ്രഭാഷണം നടത്തി. 

 

ഉപഭോക്താവ് ജാഗ്രത പാലിക്കണമെന്ന പഴയ നിയമ തത്ത്വത്തിനു പകരം വിൽപ്പനക്കാരൻ ജാഗ്രത പാലിക്കണമെന്ന കാതലായ മാറ്റമാണ് ഉപഭോക്തൃ നിയമ രംഗത്ത് നിലവിൽ വന്നിട്ടുള്ളതെന്ന് സെമിനാറിൽ ഡി ബി ബിനു പറഞ്ഞു. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണ രംഗത്തെ രചനാത്മകമായ ഈ മാറ്റത്തിന് പുതിയ ഉപഭോക്തൃ സംരക്ഷണം നിയമം സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. 

 

ഉപഭോക്തൃ അവകാശ സംരക്ഷണത്തിന് കോടതികളുടെ പങ്ക് നിർണ്ണായകമാണ്. അഭിഭാഷകന്റെ സഹായമില്ലാതെ ഉപഭോക്താവിന് കടന്ന് വരാവുന്ന കോടതിയാണ് ഉപഭോക്തൃ കോടതി. നിയമത്തിന്റെ സാങ്കേതിക ഇടപെടലുകൾ പരമാവധി ഒഴിവാക്കിക്കൊണ്ട് സമയബന്ധിതമായി തീർപ്പ് കൽപ്പിക്കാൻ ഉപഭോക്തൃ കോടതികൾ ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

 

ഉപഭോക്താവ് ഏതൊക്കെ തലങ്ങളിൽ കമ്പളിക്കപ്പെടുന്നു, വഞ്ചിക്കപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്, ഓൺലൈൻ രംഗത്തെ തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ പരാതി എങ്ങനെ നൽകാം, സാധനങ്ങൾ വാങ്ങിക്കുമ്പോൾ ബില്ല് ചോദിച്ചു മേടിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ വിവിധ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. 

 

ജില്ലാ സപ്ലൈ ഓഫീസർ കെ വി സിന്ധു, കൊച്ചി കോർപ്പറേഷൻ ഹരിത കേരള മിഷൻ കോഡിനേറ്റർ നിസ നിഷാദ്, സി ഡി ആർ സി അസിസ്റ്റൻ്റ് രജിസ്ട്രാർ നിതിൻ മാത്യുസ്, മുൻ ജില്ല സപ്ലൈ ഓഫീസർ റ്റി സഹീർ, ജില്ല സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് സി എ റിയാസ് എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.

 

ഫോട്ടോ അടിക്കുറിപ്പ്

 

ഉപഭോക്തൃ സേവന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ബോധവൽക്കരണ പരിപാടിയിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം അധ്യക്ഷൻ അഡ്വ. ഡി ബി ബിനു സംസാരിക്കുന്നു

date