Skip to main content

ഉപതിരഞ്ഞെടുപ്പ്: ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം വാങ്ങണം

നിലമ്പൂര്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ് മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്  മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് മെമ്പര്‍ സെക്രട്ടറി & കണ്‍വീനറുമായി ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) രൂപീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറും നിലമ്പൂര്‍ മണ്ഡലം വരണാധികാരിയുമായ അപൂര്‍വ ത്രിപാഠി, എന്‍.ഐ.സി ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി.പവനന്‍, ആകാശവാണി മഞ്ചേരി എഫ്.എം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് മുനീര്‍ ആമയൂര്‍, മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍ എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്.

ടി.വി ചാനലുകള്‍, ലോക്കല്‍ കാബിള്‍ ചാനലുകള്‍, റേഡിയോ, സ്വകാര്യ എഫ്.എം ചാനലുകള്‍, ഇ- പേപ്പര്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, സിനിമാ തിയേറ്ററുകള്‍, പൊതുസ്ഥലങ്ങളിലെ ഓഡിയോ- വിഷ്വല്‍ ഡിസ്‌പ്ലേ, ബള്‍ക് എസ്.എം.എസ്, ബള്‍ക് വോയ്‌സ് മെസേജ് എന്നിവയിലെ പരസ്യങ്ങള്‍ക്കെല്ലാം പ്രീ സര്‍ട്ടിഫിക്കേഷന്‍ വാങ്ങണം. നിര്‍ദിഷ്ട ഫോമില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി ഡിയിലോ പെന്‍ഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കത്തിന്റെ രണ്ട് പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും സിവില്‍ സ്റ്റേഷന്‍ ബി 3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് /മീഡിയാ മോണിറ്ററിങ് സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം തയ്യാറാക്കാനും പ്രക്ഷേപണം ചെയ്യുന്നതിനുമുള്ള ചെലവും അപേക്ഷയില്‍ കാണിക്കണം. പ്രക്ഷേപണത്തിന് നിശ്ചയിച്ച തീയതിക്ക് മൂന്ന് ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. ജില്ലാതല സമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനതല കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാനും വ്യവസ്ഥയുണ്ട്.

പോളിംഗ് ദിവസവും പോളിംഗിനു തൊട്ടു തലേ ദിവസവും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം ആവശ്യമാണ്. മറ്റ് ദിവസങ്ങളില്‍ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ല. പരസ്യങ്ങളുടെ ചെലവുകള്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.

 

നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇന്ന് ആരും നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടില്ല. ഇതുവരെ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പത്രിക മാത്രമാണ് വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ മുമ്പാകെ ലഭിച്ചത്.

 

date