Skip to main content

വന്യജീവി ആക്രമണം  തടയാന്‍ ‘വനാവരണവുമായി' അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്

 

വനാതിര്‍ത്തിക്കടുത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ‘വനാവരണം' ഏര്‍പ്പെടുത്തി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്.   കാട്ടിലെ  മൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിനാശവും, ആക്രമണങ്ങളും നടത്തുന്നത് പതിവായതോടെയാണ്  സൗരോര്‍ജവേലികള്‍ സ്ഥാപിച്ചുള്ള പ്രതിരോധം. വനം, കൃഷി, തദേശസ്വയംഭരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ഏകോപനത്തിലാണ് സംവിധാനം.  വന്യജീവി-മനുഷ്യ സംഘര്‍ഷത്തിനു തടയിടാന്‍പാകത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്.
ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തികള്‍ കൊല്ലം ജില്ല പഞ്ചായത്ത്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്, കുളത്തൂപ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാകുകയാണ്. രണ്ടാം ഘട്ടവും ഉടനെ തുടങ്ങും.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ഫോറസ്റ്റ് ഡിവിഷനുകളിലും സോളാര്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കിവരികയാണ്.  വിവിധ പഞ്ചായത്തുകള്‍ നല്‍കിയ പദ്ധതി വിഹിതത്തില്‍ നിന്ന് 95 ലക്ഷം രൂപ സമാഹരിച്ചാണ് നിര്‍മാണ പ്രവര്‍ത്തികള്‍.
വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ  വില്ലുമല സൗത്ത് സെറ്റില്‍മെന്റില്‍ 4.5 കിലോമീറ്ററും, വിളക്കുമരത്ത് 1.5 കിലോമീറ്ററും, ആമക്കുളം രണ്ടാംമൈലില്‍ 3 കിലോമീറ്ററും  അമ്പലക്കടവ് 1.5 കിലോമീറ്ററുമായി ആകെ 10.5 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിംഗ് പൂര്‍ത്തീകരിച്ചു. ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ സെന്റ് മേരീസ് യു.പി.എസ്സിനടുത്തായി  2.5 കിലോമീറ്ററും, കടമാന്‍പാറ ഭാഗത്ത് 2 കിലോമീറ്ററിലും ഫെന്‍സിംഗ് പുരോഗമിക്കുകയാണ്.
ഫെന്‍സിംഗ് പൂര്‍ത്തീകരിച്ച മേഖലകളില്‍  കാട്ടാനകളുടെ ആക്രമണം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികള്‍. വരുംവര്‍ഷങ്ങളിലും വാര്‍ഷിക പദ്ധതിവിഹിതം ഉപയോഗിച്ച് കൂടുതല്‍ ഭാഗങ്ങളില്‍ സോളാര്‍ ഫെന്‍സിംഗ് നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി പറഞ്ഞു.
 
 

date