റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഗ്രേസ്മാർക്ക് നൽകുന്ന കാര്യം പരിഗണനയിൽ: മന്ത്രി കെ ബി ഗണേഷ് കുമാർ
റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ്മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. കെഎസ്ആർടിസി മാവേലിക്കരയിൽ തുടങ്ങിയ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂളിന്റെയും ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം റീജിയണൽ വർക്ക് ഷോപ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന ലേണേഴ്‌സ് ആപ്പിലൂടെ 18 വയസുള്ളവർക്ക് ഡ്രൈവിങ് എളുപ്പത്തിൽ മനസിലാക്കാം. കൺസഷനും മറ്റും ഡിജിറ്റലാക്കുന്നതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കും. എല്ലാ സ്റ്റേഷനുകളിലും ക്യാമറയെന്ന ലക്ഷ്യം നടപ്പാക്കുമെന്നും കെഎസ്ആർടിസിയിൽ നഷ്ടം കുറഞ്ഞുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
സ്വന്തം ഡ്രൈവിങ്ങിനാൽ അപകടം ഉണ്ടാകരുതെന്ന ബോധം നമുക്കുണ്ടാകണം. ലൈസൻസിന്റെ പ്രാധാന്യം ജനങ്ങൾ മനസിലാക്കണമെന്നും പുതു തലമുറയ്ക്ക് ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിങ് സ്‌കൂളിലെ പുതിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ്, രക്ഷാ കർത്താവ് ഇനി സുരക്ഷാ കർത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്‌സ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര നഗരസഭ അധ്യക്ഷൻ നൈനാൻ സി കുറ്റിശേരിൽ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, നഗരസഭ വൈസ് ചെയർപേഴ്‌സൺ കൃഷ്ണകുമാരി, നഗരസഭാഗം ആർ രാജേഷ്, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ, ആർടിഒ എ കെ ദിലു, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലക്ഷ്മി ചന്ദ്രൻ, ഡിപ്പോ എഞ്ചിനീയർ ജി കിഷോർ, എസ്ടിസി പ്രിൻസിപ്പൽ ആർ എസ് സലിംകുമാർ, മാവേലിക്കര എസ്ബിഐ ചീഫ് മാനേജർ വി ടി ശ്രീജ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഗതാഗത വകുപ്പിന് മാവേലിക്കരയിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂൾ അനുവദിച്ചത്. എംഎൽഎയുടെ പ്രാദേശിക വികസന പദ്ധതിയിലാണ് കെഎസ്ആർടിസി മാവേലിക്കര റീജിയണൽ വർക്ക്ഷോപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പൂർത്തീകരിച്ചത്
- Log in to post comments