Skip to main content

ജില്ലയിലെ എട്ട് ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം

സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോത്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പിലാക്കിയെന്നും ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ 100 ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന്റെ  വിതരണ ഉദ്ഘാടനം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

ഇതിന്റെ ഭാഗമായി കൊല്ലത്തെ എട്ട് ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം ലഭിച്ചു. സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളായ ചവറ, കരുനാഗപ്പള്ളി, പെരിനാട്, കണ്ണനല്ലൂര്‍, പനയം, കരീപ്ര, ഹോമിയോ ഡിസ്‌പെന്‍സറികളായ ശാസ്താംകോട്ട, ചടയമംഗലം എന്നിവയ്ക്കാണ് അംഗീകാരം.

ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 ആയുഷ് കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് അംഗീകാരം നേടിയിരുന്നു. ഇതോടുകൂടി എന്‍ എ ബി എച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ലയിലെ ആയുഷ് കേന്ദ്രങ്ങള്‍ 20 ആയി. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആയുഷ്‌മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ആരോഗ്യസംരക്ഷണരംഗത്ത് മേഖലയുടെ പങ്ക് വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജന്‍ നാംദേവ് ഖൊബ്രഗഡെ, ആയുഷ് സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ ഡി സജിത്ത് ബാബു, കേന്ദ്ര ആയുഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി കവിത ഗാര്‍ഗ്, ആയുഷ്-ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.
 

date