എന്നും ചിരിക്കാം കണ്ണീർ നനവില്ലാതെ
#എല്ലുപൊടിയുന്ന അപൂർവ്വ രോഗം ബാധിച്ച റയാൻ പ്രവേശനോത്സവത്തിൽ താരം#
ഒരിക്കല്‍ കണ്ടവര്‍ മുഹമ്മദ് റയാന്റെ തെളിച്ചമുള്ള കുഞ്ഞുചിരി ഒരിക്കലും മറക്കില്ല. ജീവിതദുരിതങ്ങളെ കാല്ചുവട്ടിലാക്കിയാണ് റയാന് ആറ്റിങ്ങല്‍ കവലയൂര്‍ സ്കൂളില്‍ നടന്ന തിരുവനന്തപുരം ജില്ലാതല പ്രവേശനോത്സവത്തിന് എത്തിയത്. ബലൂണുകളും സമ്മാനപ്പൊതികളുമായി ഓടി നടന്ന കൂട്ടുകാര്‍ക്കൊപ്പം മനസ്സുകൊണ്ട് കുതിച്ച് അവനിരുന്നു.
എല്ലുകള്‍ പൊടിയുന്ന അപൂര്‍വ്വ രോഗം ബാധിച്ച റയാന് കവലയൂര്‍ സ്കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 65 ശതമാനം മാര്‍ക്ക് നേടിയാണ് പാസ്സായത്. ഉദ്ഘാടനത്തിന് ശേഷം മന്ത്രി ജി.ആര് അനില്‍ നേരിട്ടെത്തി റയാന് ഉപഹാരം സമ്മാനിച്ചു. അധ്യാപകരും കൂട്ടുകാരും നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും അവൻ നന്ദി പറഞ്ഞു.
പ്രവേശനോത്സവത്തിന് പ്രത്യേകം ക്ഷണിക്കപ്പെട്ടാണ് മുഹമ്മദ് റയാന് ഉമ്മയ്ക്കും സഹോദരി രഹ്നയ്ക്കുമൊപ്പം എത്തിയത്. കവലയൂർ കുളമുട്ടം ബീന-റാഫി ദമ്പതികളുടെ മകനാണ്. ഇതേ സ്കൂളിൽ തന്നെ പ്ലസ്ടു കോമേഴ്സിന് ചേർന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന റയാന് ഒരു ഫുട്ബോൾ കമന്ററേറ്റർ ആകണമെന്നാണ് ആഗ്രഹം. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റോണാൾഡോയാണ് ഇഷ്ടതാരം.
ശാരീരിക അവശതകളോടും ജീവിതത്തോടും പോരാടി റയാൻ നേടിയത് വിലമതിക്കാനാവാത്ത നേട്ടമാണ്. ആരോഗ്യവും ജീവിതസൗകര്യങ്ങളും ഉള്ളവർ പോലും പതറിപ്പോകുന്ന ഇക്കാലത്ത് റയാന് നേടാനുള്ളത് ഈ ലോകം തന്നെയാണ്.
- Log in to post comments