കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു
കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നുള്ള പ്രഖ്യാപിത ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടാണ് സർക്കാരും സമൂഹവും മുന്നോട്ടുപോകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. മാർ ഇവനിയോസ് കോളേജിൽ നടന്ന കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ 'കേരളീയ വിജ്ഞാന വ്യവസ്ഥകൾ' എന്ന പുസ്തകം പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലവും സമഗ്രവുമായ പരിഷ്‌കരണങ്ങൾ നടന്നുവരുന്ന കാലമാണിത്. നാലു വർഷ ബിരുദ കോഴ്‌സിൽ മൂന്നാം സെമസ്റ്ററിലാണ് ഈ പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്.
ശാസ്ത്രബോധവും യുക്തിചിന്തയും വികസിപ്പിക്കുന്നതോടൊപ്പം നാടിന്റെ വൈവിധ്യപൂർണ്ണമായ സാംസ്‌കാരിക പ്രതിവിധികളെ മനസ്സിലാക്കാനുള്ള അവസരവും പുതിയ തലമുറക്ക് ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്.
ഇന്ത്യയുടെ വൈവിധ്യ സംസ്‌കാരങ്ങളെ ചുരുക്കി കെട്ടാനുള്ള പരിശ്രമം പല ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. എല്ലാത്തിനെയും സ്വാംശീകരിച്ചു പോകുന്ന ശീലമാണ് കേരളത്തിനുള്ളത്. ഇന്ത്യ എന്ന വിശാലതയിൽ നിന്നുകൊണ്ട് തന്നെ കേരളത്തിന്റെ തനതായ സാംസ്‌കാരിക സവിശേഷതകളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും സഹായകരമായ നിലയിലാണ് ഈ പുസ്തകം തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
അവനവന്റെ ഭാഷയെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും അറിയാവുന്നവർക്കാണ് അതിജീവനം സാധ്യമാകുന്നത്. ഇന്ത്യയുടെ വ്യത്യസ്തങ്ങളായ സ്വതങ്ങളെ മനസിലാക്കി വേണം കുട്ടികൾ പഠിക്കേണ്ടതെന്നും അതിലൂടെ തുറന്ന കാഴ്ച്ചപ്പാട് ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ, സെക്രട്ടറി ഡോ.രാജൻ വർഗീസ്, മാർ ഇവാനിയേസ് കോളേജ് പ്രിൻസിപ്പൽ ഡോ. മീര ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments