Skip to main content

അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം കൈമാറി

കഴിഞ്ഞ ഒക്ടോബറിൽ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി ഷിബുവിൻ്റെ കുടുംബത്തിനു 10 ലക്ഷം രൂപ ധനസഹായം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ചെറായിയിലെ വീട്ടിലെത്തി വിധവ സരിത ഷിബുവിന് കൈമാറി. ധനസഹായം മനുഷ്യജീവൻ്റെ വിലയ്ക്കു മുന്നിൽ ഒന്നുമല്ലെങ്കിലും ഇപ്പോൾ നേരിടുന്ന സാമ്പത്തിക ശൂന്യത താൽക്കാലികമായി പരിഹരിക്കാൻ ഉതകുമെന്നും ചെറായി ഫിഷറീസ് ഓഫീസ് പരിധിയിലെ മത്സൃത്തൊഴിലാളിയായിരുന്ന ഷിബുവിൻ്റെ കുടുംബത്തിന് തുടർസഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പൊട്ടിക്കരഞ്ഞ സരിത ഷിബു, മക്കളായ ആർഷ ഷിബു, ആനന്ദ കൃഷ്ണ ഷിബു, അമ്മ സരസു അയ്യപ്പൻ എന്നിവരെ എംഎൽഎ ആശ്വസിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഇൻഷുറൻസ് ഇനത്തിലാണ് ഇപ്പോൾ ധനസഹായം ലഭ്യമാക്കിയത്. കെ എൻ ഉണ്ണിക്കൃഷ്ണൻ ഇക്കാര്യത്തിൽ ശ്രദ്ധേയ ഇടപെടൽ നടത്തിയിരുന്നു.

 

പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ ജയൻ, ഏഴാം വാർഡ് അംഗം ഷീലഗോപി, ചെറായി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ഷാജി, മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ റീജിയണൽ എക്സിക്യൂട്ടീവ് ജയശ്രീ എസ്, ചെറായി ഫിഷറീസ് ഓഫീസർ പ്രബിത കെ പി എന്നിവർ സന്നിഹിതരായി.

date