Skip to main content

ഫയൽ അദാലത്ത്, പ്രതിബദ്ധതയുടെ ദൃഷ്ടാന്തമെന്ന് മന്ത്രി വി.ശിവൻകുട്ടി

#63 ഫയലുകള്‍ തീര്‍പ്പാക്കി#

ഹയർ സെക്കൻ്ററി വിഭാഗത്തിലെ ഫയലുകൾ തീർപ്പാക്കുന്നതിനുള്ള അദാലത്ത്, സുതാര്യവും കാര്യക്ഷമവുമായ ഒരു ഭരണ സംവിധാനം ഉറപ്പാക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തൈക്കാട് ഗവ മോഡൽ എച്ച്എസ്എസിൽ ഹയർസെക്കൻഡറി തിരുവനന്തപുരം മേഖല ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിന് ആസ്ഥാന ഓഫീസ് കൂടാതെ രണ്ട് ജില്ലകൾക്ക് ഒന്നുവീതം എന്ന നിലയിൽ ഏഴ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളാണുള്ളത്. ഈ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുക എന്നത് പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ദീർഘകാലമായുള്ള ആവശ്യമാണ്.  

ഇതിന് മുമ്പും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചുകൊണ്ട് ഫയൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. 2024 ജൂലൈ 26ന് എറണാകുളത്തും ഓഗസ്റ്റ് 5ന് കൊല്ലത്തും ഓഗസ്റ്റ് 17ന് കോഴിക്കോടും പൊതുവിദ്യാഭ്യാസ വകുപ്പിനെ മൂന്ന് മേഖലകളായി തിരിച്ച് അദാലത്തുകൾ നടത്തി. അതിന്റെ തുടർച്ചയായി, 2024 ഒക്ടോബർ 15ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വെച്ച് ഒരു സംസ്ഥാനതല ഫയൽ അദാലത്തും  സംഘടിപ്പിച്ചു. അദാലത്തുകളിൽ ലഭിച്ച 489 പരാതികളിൽ 176 എണ്ണം തീർപ്പാക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ആര്‍ഡിഡിയുമായി ബന്ധപ്പെട്ട് 72 അപേക്ഷകളും ചെങ്ങന്നൂര്‍ ആര്‍ഡിഡിയുമായി ബന്ധപ്പെട്ട് 11 അപേക്ഷകളും കോട്ടയം ആര്‍ഡിഡിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും എറണാകുളം ആര്‍ഡിഡിയുമായി ബന്ധപ്പെട്ട് 3 അപേക്ഷകളും ലഭിച്ചു. അദാലത്തില്‍ ആകെ 63 പെന്‍ഡിംഗ് ഫയലുകള്‍ തീര്‍പ്പാക്കുകയും തിരുവനന്തപുരം ആര്‍ഡിഡിയ്ക്ക് കീഴിലുള്ള 80 ദിവസവേതന അധ്യാപകരുടെ നിയമനാംഗീകാരം നല്‍കുന്നതിന് തിരുവനന്തപുരം ആര്‍ഡിഡിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഫയൽ അദാലത്തിനെ രണ്ട് മേഖലകളായി തിരിച്ചിട്ടുണ്ട്. അതിന്റെ ആദ്യഘട്ടമാണ് തിരുവനന്തപുരത്ത് നടന്നത്. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം റീജിയണൽ ഓഫീസുകളുടെ പരിധിയിൽ വരുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ ഫയലുകളാണ് പരിശോധിക്കുകയും തീർപ്പാക്കുകയും ചെയ്തത്.

2024 ഡിസംബർ 31 വരെ തീർപ്പാക്കാതെ അവശേഷിക്കുന്ന എല്ലാ ഫയലുകളും പരിശോധിച്ച് പരമാവധി എണ്ണം തീർപ്പാക്കുക എന്നതാണ്  അദാലത്തിൽ ലക്ഷ്യമിടുന്നത്. അദാലത്തിന്റെ രണ്ടാം ഘട്ടം ജൂൺ 28ന് കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ റീജിയണൽ ഓഫീസുകളിലെ ഫയലുകൾ തീർപ്പാക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ.വാസുകി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ് എന്നിവർ പങ്കെടുത്തു.

date