Skip to main content

സ്മാര്‍ട്ടാകാനൊരുങ്ങി ജില്ലയിലെ 61 അങ്കണവാടികള്‍; ആറ് അങ്കണവാടികള്‍ സ്മാര്‍ട്ടായി

കാസര്‍കോട് വികസന പാക്കേജ്, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ സ്മാര്‍ട്ടാകാനൊരുങ്ങി 61 അങ്കവാടികള്‍. ആറ് അങ്കണവാടികള്‍ സ്മാര്‍ട്ടായി. പുതിയ അംഗന്‍വാടി കെട്ടിടങ്ങളുടെയും സ്മാര്‍ട്  അംഗന്‍വാടികളുടെയും നിര്‍മ്മാണത്തിനായി 1303 ലക്ഷം രൂപയുമാണ് കെ.ഡി.പിയില്‍ ഉള്‍പ്പെടുത്തി നല്‍കിയത്.  അംഗന്‍വാടികളെ സ്മാര്‍ട്ട് ആക്കാന്‍ കാസര്‍കോട് വികസന പാക്കേജിന്റെ 826.34 ലക്ഷം രൂപയും പുതിയ അംഗന്‍വാടി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് 476.66 ലക്ഷം രൂപയും അനുവദിച്ചു.

മധൂര്‍ ഗ്രാമപഞ്ചായത്തിലെ ചേനക്കോട്, വാര്‍ക്കത്തൊട്ടി, കുതിരപ്പടി, മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ മന്നംകുഴി, നീലേശ്വരം മുന്‍സിപ്പാലിറ്റിക്ക് കീഴിലെ കോട്ടപ്പുറം, മടിക്കൈ ഗ്രാമപഞ്ചായത്തിലെ അലായി എന്നീ സ്മാര്‍ട്ട് അംഗന്‍വാടികളുടെ പണികള്‍ പൂര്‍ത്തിയായി. കാസര്‍കോട് വികസന പാക്കേജില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് പുറമേ വനിതാ ശിശു വികസന വകുപ്പില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 573.19 ലക്ഷം രൂപയും വിനിയോഗിച്ച് 1876.44 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് നിലവില്‍ നടന്നു വരുന്നത്.

അംഗന്‍വാടികളുടെ നവീകരണത്തിനായി വനിതാ ശിശു വികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ മിഷന്‍ അംഗന്‍വാടി എന്ന പദ്ധതിയും കാസര്‍കോട് വികസിന പാക്കേജിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. 38 ഗ്രാമ പഞ്ചായത്തുകളിലേയും മൂന്ന് നഗരസഭകളിലെയും വിവിധ വാര്‍ഡുകളിലായി ആകെ 1348 അംഗന്‍വാടികള്‍ ആണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇവയില്‍ 1203 അംഗന്‍വാടികള്‍ക്ക് മാത്രമാണ് അവശ്യ സൗകര്യങ്ങളോടുകൂടിയ കെട്ടിടം ഉള്ളത്. ബാക്കിവരുന്ന 145 അംഗന്‍വാടികളും വാടക കെട്ടിടത്തിലോ അംഗണ്‍വാടിക്ക് അനുയോജ്യമല്ലാത്ത കെട്ടിടത്തിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ഇത് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് 2022- 23 സാമ്പത്തിക വര്‍ഷം മുതല്‍ കാസര്‍കോട് വികസന പാക്കേജിന്റെ നേതൃത്വത്തില്‍ മിഷന്‍ അംഗണ്‍വാടി എന്ന പദ്ധതി വിഭാവനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരിയില്‍് നടപ്പിലാക്കിയത്. പദ്ധതി യാധാര്‍ത്ഥ്യമാകുന്നതോടെ ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത മുഴുവന്‍ അംഗനവാടികള്‍ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടങ്ങളാകും.
 

date