Skip to main content
.

പട്ടയ വിതരണത്തിൽ സർക്കാർ ശ്രദ്ധേയമായ ഇടപെടല്‍ നടത്തി‍: മന്ത്രി കെ.രാജൻ  മണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് നാടിനു സമർപ്പിച്ചു

 

 

കേരളത്തിലെ എല്ലാവര്‍ക്കും ഭൂമിയുടെ ഉടമസ്ഥത ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച പട്ടയ മിഷന്‍ സംസ്ഥാനത്ത് പട്ടയവിതരണത്തില്‍ മികച്ച ഇടപെടല്‍ നടത്തിയെന്ന് റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. മണക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എല്‍.എമാര്‍ അധ്യക്ഷനായി പഞ്ചായത്ത് മെമ്പര്‍മാര്‍ വരെയുള്ള മുഴുവന്‍ ജനപ്രതിനിധികളെയും വിളിച്ചു ചേര്‍ത്തു കൊണ്ട് പട്ടയ അസംബ്ലികള്‍ നടത്തി. അവിടെ ഓരോ പ്രദേശത്തെയും ഇനി കൊടുക്കാനുള്ള വ്യക്തിപരവും കൂട്ടായുമുള്ള പട്ടയങ്ങളുടെ എണ്ണമെടുത്ത് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള തടസ്സം എന്തെന്ന് പരിശോധിച്ച് ജില്ലയിലോ താലൂക്കിലോ തീരാത്ത പ്രശ്‌നങ്ങള്‍ ആണെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ പട്ടയം ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി അവ പരിഹരിക്കുന്നതിന് ശ്രദ്ധേയമായ ഇടപെടല്‍ പട്ടയമിഷനിലൂടെ നടത്താന്‍ സാധിച്ചു. പട്ടയമിഷനില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗങ്ങളുടെ അഞ്ചു തലത്തിലുള്ള സര്‍ക്കാര്‍ വേദികള്‍ ഉണ്ടാക്കി. പട്ടയം ഡാഷ് ബോര്‍ഡില്‍ വന്ന പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായിട്ടും അദാലത്തുകളിലൂടെ പരിഹരിച്ച് കേരളത്തില്‍ നാലു വര്‍ഷക്കാലം കൊണ്ട് രണ്ടുലക്ഷത്തി ഇരുപത്തി മൂവായിരത്തോളം പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തു. 9 വര്‍ഷക്കാലം കൊണ്ട് നാലു ലക്ഷത്തിലേറെ ഭൂവുടമകളെ സംസ്ഥാനത്ത് ഉണ്ടാക്കാന്‍ റവന്യു വകുപ്പിനായി എന്നത് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

 കേരളത്തിലെ റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്ന ഒരു ഘട്ടമാണിത്. ഇന്ന് അറുനൂറോളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി മാറുന്ന അത്ഭുതകരമായ മാറ്റത്തിലേക്ക് കേരളത്തിന്റെ റവന്യൂ മേഖലയാകെ മാറുകയാണ്.

ആ കാര്യത്തില്‍ ഏറ്റവും പ്രസക്തമാണ് കേരളത്തിലെ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആക്കി കൊണ്ടിരിക്കുന്ന നടപടികള്‍. 1666 വില്ലേജ് ഓഫീസുകള്‍, 78 താലൂക്ക് ഓഫീസുകള്‍, 27 സബ് കളക്ടറേറ്റുകള്‍, 14 കളക്ടറേറ്റുകള്‍, സെക്രട്ടറിയേറ്റ്, ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ് എന്നിങ്ങനെ സമസ്തമേഖലയിലും അടിമുടി ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ കോര്‍ത്തിണക്കിയ ഒരു ഭൂഭരണം കാഴ്ചവെക്കാനായി. സൗകര്യങ്ങളുടെ അപര്യാപതത മാത്രം ഉണ്ടായിരുന്ന വില്ലേജ് ഓഫീസുകള്‍ ഏറെ ശ്രദ്ധയോടെ 1500 സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തില്‍ വളരെ മനോഹരമായി പുനര്‍നിര്‍മ്മിക്കുകയാണ് വകുപ്പിന്റെ നേതൃത്വത്തിലെന്നും മന്ത്രി പറഞ്ഞു. എല്ലാ റവന്യു സംവിധാനങ്ങളും ഇത്തരത്തില്‍ നമുക്ക് ലഭ്യമാക്കാന്‍ കഴിയും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രകടമായി കാണേണ്ടത് അടിസ്ഥാനഘടകങ്ങളായ വില്ലേജ് ഓഫീസുകളാണെന്ന തിരിച്ചറിവുകളോടെയാണ് നമ്മുടെ വില്ലേജ് ഓഫീസുകളെ 

വേഗത്തിൽ‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഓഫീസുകളായി മാറ്റുന്നത്. എല്ലാ ഭൂമിക്കും രേഖ എന്നത് മുദ്രാവാക്യം മാത്രമല്ല. ചരിത്രത്തിലാദ്യമായി അതിവേഗവും സുതാര്യവുമായിട്ടുള്ള റവന്യു നടപടികളിലേക്ക് പോകാനുള്ള ഡിജിറ്റല്‍ റീസര്‍വെ ഒന്നര വര്‍ഷക്കാലം കൊണ്ട് കേരളത്തില്‍ അളന്നു തീര്‍ത്തത് നാലരലക്ഷം ഹെക്ടറോളം ഭൂമിയാണെന്നും മന്ത്രി പറഞ്ഞു.

 

പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ച നിർമ്മിതി കേന്ദ്രം റീജ്യണൽ എൻജിനീയർ ബി.എൻ സിനിമോളെ എ.ഡി.എം ഷൈജു. പി ജേക്കബ് ആദരിച്ചു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, 

മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ എ.ജയന്‍, ജീന അനില്‍, തൊടുപുഴ തഹസിൽദാർ യു. രാജീവ്, 

വിവിധ രാഷ്ട്രീയ നേതാക്കള്‍,വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം - 1. മണക്കാട് സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണോദ്ഘാടനം പി.ജെ ജോസഫ് എം.എൽ.എ നിർവഹിക്കുന്നു.

 

ചിത്രം 2 - കെട്ടിട നിർമ്മാണത്തിൻ്റെ ശിലാഫലകം അനാച്ഛാദനം തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് നിർവഹിക്കുന്നു.

date