ബേപ്പൂർ വില്ലേജിലെ ഏഴ് കുടുംബങ്ങൾക്ക് ഭൂമി പതിച്ചുനൽകും
ബേപ്പൂർ വില്ലേജിലെ പുലിമുട്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ തീരുമാനം. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന കോർപ്പറേഷൻതല ഭൂമി പതിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സർവേ നമ്പർ 96ലെ പുറമ്പോക്കിൽ 25 വർഷത്തിലേറെയായി ഭൂമി കൈവശം വെച്ചുവരുന്ന ഏഴ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ഭൂമി പതിച്ചുനൽകുന്നത്. ജൂലൈ 16ന് കോവൂർ കൃഷ്ണപിള്ള മെമ്മോറിയൽ ഹാളിൽ നടക്കുന്ന പട്ടയമേളയിൽ രേഖകൾ കൈമാറും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. 1995ലെ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമാണ് ഭൂമി പതിച്ച് നൽകുന്നത്.
യോഗത്തിൽ ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments