തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയർത്തും: മന്ത്രി എം.ബി രാജേഷ്
തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയർത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവല്ല എംഡിഎം ജൂബിലി ഹാളിൽ സംഘടിപ്പിച്ച സിഡിഎസ് ചെയർപേഴ്‌സൺമാരുടെ സംസ്ഥാനതല സംഗമത്തിന്റെ ഉദ്ഘാടനവും പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സംരംഭകത്വ വികസനം തുടരുന്നതിനൊപ്പം വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിപ്പിച്ച് സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകും. ഓണത്തിന് മുമ്പ് ഒരു ലക്ഷം വനിതകൾക്കും അടുത്ത മാർച്ചിനുള്ളിൽ മൂന്നു ലക്ഷം പേർക്കും വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിലൂടെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് വഴിയൊരുക്കും. ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ ഉൽപന്നങ്ങളടങ്ങിയ ഗിഫ്റ്റ് പായ്ക്കറ്റുകൾ കുടുംബശ്രീ ഓൺലൈൻ സംവിധാനമായ 'പോക്കറ്റ് മാർട്ട്' വഴി വിപണിയിലെത്തിക്കും. അയൽക്കൂട്ട അംഗങ്ങളുടെ അംഗസംഖ്യ അമ്പത് ലക്ഷമാക്കുകയാണ് കുടുംബശ്രീയുടെ അടുത്ത ലക്ഷ്യം.
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളുടെ നേതൃനിരയിലേക്ക് സ്ത്രീകളെ കൈപിടിച്ചുയർത്താൻ കുടുംബശ്രീക്ക് കഴിഞ്ഞു. സംസ്ഥാനം ഏറ്റെടുത്ത എല്ലാ ദൗത്യത്തിലും കുടുംബശ്രീയുടെ സംഭാവന വലുതാണ്. രാജ്യത്തെ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകാനുള്ള തയ്യാറെടുപ്പിലാണ് കേരളം. കുടുംബശ്രീ ഉജ്ജീവനം പദ്ധതിയിലൂടെ അതിദരിദ്രർക്ക് വരുമാനവും ഉപജീവന മാർഗവും നൽകി.
കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിനായി നടപ്പാക്കുന്ന കെ-ടാപ് പദ്ധതിയുടെ ഭാഗമായി നൂറ്റി എൺപതിലേറെ ആധുനിക സാങ്കേതിക വിദ്യ കുടുംബശ്രീ സ്വന്തമാക്കി. വിവിധ ഗാർഹിക പരിചരണങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കെ ഫോർ കെയർ, ഉന്നത നിലവാരം പുലർത്തുന്ന പ്രീമിയം കഫേ റെസ്റ്റൊറന്റുകൾ, സ്കൂളുകളിൽ മാ കെയർ പദ്ധതി എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ കുടുംബശ്രീ നടപ്പാക്കുന്നു. ജനാധിപത്യ ഘടനയും മതനിരപേക്ഷ സ്വഭാവവും കുടുംബശ്രീയെ വ്യത്യസ്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ ഭാവി പ്രവർത്തനങ്ങളിൽ വലിയ തോതിലുളള വൈവിധ്യവൽക്കരണം ആവശ്യമാണെന്ന് അധ്യക്ഷൻ മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. ഓരോ സി.ഡി.എസും നടത്തുന്ന പ്രവർത്തനങ്ങളും സംരംഭങ്ങളും അറിയാനും നല്ല മാതൃകകൾ ഏറ്റെടുക്കാനും സംഗമം അവസരമൊരുക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.
കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ നടത്തിയ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനവും കൈവരിച്ച നേട്ടങ്ങളും വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം മന്ത്രി നിർവഹിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാരാണ് സി.ഡി.എസ് സംഗമത്തിൽ പങ്കെടുത്തത്. കുടുംബശ്രീ ഭാവി പ്രവർത്തനം സംബന്ധിച്ച് സംസ്ഥാനമിഷനിലെ ഐ.ബി.സി.ബി ടീമിന്റെ നേതൃത്വത്തിൽ അവതരണവും ജില്ലകളുടെ വിഷയാവതരണവും തിരഞ്ഞെടുത്ത മികച്ച മാതൃകകളുടെ അവതരണവും ഓപ്പൺ ഫോറവും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, തിരുവല്ല നഗരസഭാ ചെയർപേഴ്‌സൺ അനു ജോർജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു, നഗരസഭാ വാർഡ് കൗൺസിലർ ലെജു എം. സഖറിയ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്‌ടർ എച്ച് ദിനേശൻ, ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില, എസ്.ബി.ഐ എ.ബി.യു ഡെപ്യൂട്ടി ജനറൽ മാനേജർ സന്തോഷ് കുമാർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ.യു ശ്യാംകുമാർ, സി.ഡി.എസ് അധ്യക്ഷമാരായ ഉഷ രാജേന്ദ്രൻ, ഇന്ദിരാഭായി, ജെ ശാന്തകുമാരി, സി കൈരളി, വി എസ് ലീലാമ്മ, ഗീത സദാനന്ദൻ എന്നിവർ പങ്കെടുത്തു.
- Log in to post comments