നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷണ സ്‌ക്വാഡ് അംഗങ്ങളുടെ യോഗം ചേര്‍ന്നു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ രൂപീകരിച്ച വിവിധ സ്‌ക്വാഡ് അംഗങ്ങളുടെ യോഗം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനും സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിനും ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്ലൈയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡുകളുമാണ് രൂപീകരിച്ചിട്ടുള്ളത്. 16 മണ്ഡലങ്ങള്‍ക്കായി ആകെ 48 വീതം ഫ്ലൈയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡുകളുമാണ് രൂപീകരിച്ചത്. ആസൂത്രണസമിതി സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, എ.ഡി.എം സി.എസ്. രാജേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്. വാര്യര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പ്രസീദ യു.വി എന്നിവര്‍ സംസാരിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നീതിയും സുതാര്യതയും ഉറപ്പു വരുത്തുക, അഴിമതി, അനാവശ്യ സ്വാധീനം, അന്യായ നേട്ടങ്ങള്‍ എന്നിവ തടയുക, സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കുക, സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിക്കുക തുടങ്ങിയവ സ്‌ക്വാഡിന്റെ ചുമതലകളാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ നിയമവിരുദ്ധമായ പണമിടപാടുകള്‍, മദ്യവിതരണം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, സ്വാധീനിക്കല്‍, അമിതമായ പ്രചാരണ ചെലവുകള്‍ എന്നിവ നിരീക്ഷിക്കും. പണമായോ വസ്തുക്കളായോ കൈക്കൂലി നല്‍കല്‍, നിയമ വിരുദ്ധ ആയുധങ്ങള്‍, വെടിമരുന്ന് എന്നിവ കൈവശം വെക്കല്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സ്‌ക്വാഡ് നിരീക്ഷിക്കുകയും പരിശോധനകളുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യും.
- Log in to post comments