നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി
പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലെ വി.എഫ്.സി കളിൽ വോട്ടു ചെയ്യാം
അവശ്യ സർവീസ് വിഭാഗക്കാർക്ക് സ്വന്തം മണ്ഡലത്തിലെ പി.വി.സികളിൽ വോട്ട് ചെയ്യാം
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിങ് ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിങിനായി നിയോഗിച്ചിട്ടുള്ളത്. ഇവർ അർഹരായവരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറുകൾ നൽകി വോട്ടുകൾ സുരക്ഷിതമായി ശേഖരിക്കും. ജില്ലയില്‍ അപേക്ഷ നൽകിയ 43,964 പേരിൽ 17721 പേർക്കാണ് ഹോം വോട്ടിങിന് അനുമതി ലഭിച്ചിട്ടുള്ളത്.
മുന്‍കൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ്ങിന് അവസരം. ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. ഒരു പോളിങ് ഓഫീസര്‍, ഒരു പോളിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന പോളിംഗ് ടീമാണ് വീടുതോറും സന്ദര്‍ശിച്ച് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുന്നത്. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങള്‍ വീക്ഷിക്കാനാവും.
ഹോം വോട്ടിങ് സംബന്ധിച്ച വിവരം വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് പോളിങ് ബൂത്തുകളില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല.
- Log in to post comments