Skip to main content
പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷനുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം

നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

 

ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. പൊതുനിരീക്ഷകരായ ജിതേന്ദ്ര ഗുപ്ത, കെ നിഖില എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിവരെ നിശ്ചയിക്കുന്ന റാന്‍ഡമൈസേഷനാണ് നടന്നത്. 

ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ 2,837 പോളിങ് സ്റ്റേഷനുകളിലേക്ക് 20 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ 13,640 പേരെയാണ് രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചത്. ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ 26,074 ജീവനക്കാരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇ-പോസ്റ്റിങ് സോഫ്റ്റ്വെയര്‍ മുഖേന 15,888 പേരെ തിരഞ്ഞെടുത്തു. മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ ഏഴിന് നടക്കും

ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ്‌വെയറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 1 മുതല്‍ 4 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, തിരഞ്ഞെടുപ്പ് ട്രെയിനിങ് മാനേജ്‌മെന്റ് സെല്‍ നോഡല്‍ ഓഫീസറും ശുചിത്വ മിഷന്‍ കോഓഡിനേറ്ററുമായ ഇ ടി രാകേഷ്, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date