Skip to main content

നിപ്പ: പുതിയ കേസുകളില്ല; 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 10 പേർ കൂടി സമ്പർക്ക പട്ടികയിൽ

കോഴിക്കോട് ജില്ലയിൽ പുതിയ നിപ്പ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലഎന്നാൽ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.  നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ  തീരുമാനപ്രകാരം ICMR മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മോണോ ക്ളോണൽ ആന്റിബോഡി ആദ്യത്തെ ഡോസ്  നൽകിയിട്ടുണ്ട്.

പുതിയതായി 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ 4 പേരും ഉയർന്ന റിസ്‌ക് 16 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ് പട്ടികയിൽ ഉള്ളത്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരെയും ദിവസം രണ്ടു നേരം കണ്ട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ട രാമനാട്ടുകര മുൻസിപ്പാലിറ്റി ഡിവിഷൻ 5 ലെ 286 വീടുകളിൽ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ പ്രവർത്തകർ സർവ്വേ നടത്തി. സർവ്വേയിൽ പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാൽ നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഇന്നും ആർ.ആർ.ടി യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി.

നാഷണൽ ഡിസീസ് കണ്ട്രോൾ സെന്ററിൽ (എൻ സി ഡി സി) നിന്നുള്ള വിദഗ്ദ്ധർ ജൂൺ 13ന് ജില്ലയിൽ സന്ദർശനം നടത്തും

പി.എൻ.എക്‌സ്. 1968/2026

date