Skip to main content

സ്വകാര്യ ഇരുചക്ര വാഹനങ്ങളിൽ അനധികൃത യാത്ര: 1.18 ലക്ഷം രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്

 

സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത ഇരുചക്ര വാഹനങ്ങളിൽ പെർമിറ്റില്ലാതെ അനധികൃതമായി യാത്രക്കാരെ കയറ്റിയ 36 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ആകെ 1.18 ലക്ഷം രൂപ പിഴ ചുമത്തി.  

 

ആർ.ടി.ഒ എൻഫോഴ്‌സ്‌മെൻ്റ് എറണാകുളം, കാക്കനാട്, കളമശ്ശേരി, ഇൻഫോപാർക്ക് മേഖലകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. 

മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത സർവീസ് നടത്തിയിരുന്ന വാഹനങ്ങളിൽ പലതിനും  ഇൻഷുറൻസ് പരിരക്ഷയോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. സ്വകാര്യ വാഹനങ്ങളിൽ ഇത്തരം സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

 

അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ആവശ്യമായ പെർമിറ്റ്, ഫിറ്റ്നസ്, ഇൻഷുറൻസ് രേഖകൾ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാരെ കയറ്റി സർവീസ് നടത്താവൂ എന്ന് ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു.  

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.

 

ആപ്പ് അധിഷ്ഠിത യാത്രാ സേവനങ്ങൾ കൂടുതലുള്ള ഐ.ടി.-വാണിജ്യ മേഖലകളിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.

date