Skip to main content

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: മന്ത്രി എ പി അനില്‍ കുമാര്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. കാര്‍ഷിക വിളകള്‍ക്കുണ്ടായ നാശമുള്‍പ്പെടെ കണക്കെടുക്കും. റാന്നിയിലെ വ്യാപാരികള്‍ക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും. മഴക്കെടുതിയെ തുടര്‍ന്നുള്ള ജില്ലയിലെ സാഹചര്യം റാന്നി താലൂക്ക് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തുകയായിരുന്നു മന്ത്രി.
എല്ലാ വിഭാഗം ആളുകളെയും സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ വീടുകളിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ ശുചീകരണം ഉള്‍പ്പെടെ പല പ്രശ്‌നങ്ങളും നേരിടാം. സന്നദ്ധ സംഘടനകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. എലിപ്പനി പോലുള്ള പകര്‍വ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ വേണം. പ്രതിരോധ മരുന്ന് വിതരണം ചെയ്യാന്‍ ആശാപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കും. പത്തനംതിട്ട ജില്ലയ്ക്കായി പ്രത്യേക പാക്കേജാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. ദുരന്താവശ്യങ്ങള്‍ക്ക് രണ്ട് ഹെലികോപ്റ്ററുകള്‍ തിരുവനന്തപുരത്ത് സജ്ജമാക്കി. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് കൃത്യമായി ഭക്ഷണ പൊതി എത്തിക്കും. മണ്‍സൂണ്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. രക്ഷാപ്രവര്‍ത്തനം വളരെ ശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണ് പ്രധാനം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസം സ്വാഭാവികമാണ്. എന്നാല്‍ ദുരന്തം ഒഴിവാക്കാന്‍ ഇത് ആവശ്യമാണ്. ക്യാമ്പുകള്‍ വര്‍ധിപ്പിച്ച് താമസിപ്പിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജില്ല കലക്ടര്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. ജില്ലയിലെ രക്ഷാപ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ പുരോഗമിക്കുന്നു. കൂട്ടായ പ്രവര്‍ത്തനത്താല്‍ ദുരന്തസാഹചര്യം മറികടക്കാനായി. ഈ കാര്യത്തില്‍ ജില്ല ഭരണകൂടത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധനല്‍കണമെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഒത്തൊരുമയാല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാണ്. കൊല്ലത്ത് നിന്ന് 14 മല്‍സ്യബന്ധന ബോട്ടുകള്‍ എത്തിച്ചതായും മന്ത്രി അറിയിച്ചു.
എംഎല്‍എമാരായ പഴകുളം മധു, സി വി ശാന്തകുമാര്‍, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date