Skip to main content

ലോകസഭ തിരഞ്ഞെടുപ്പ്;വോട്ടിങ് യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക് കൈമാറി

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന  വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്തു. രാവിലെ 7.30 ന് ജില്ല കളക്ടർ എത്തി ഗോഡൗൺ തുറന്ന് ആദ്യ പെട്ടി ജീവനക്കാർക്ക് കൈമാറി. വോട്ടിങ് യന്ത്രങ്ങളുടെ കൈമാററത്തിനുള്ള ഒരുക്കങ്ങൾ കളക്ട്രേറ്റിൽ രണ്ടു ദിവസമായി നടന്നുവരുകയായിരുന്നു. 2339 യൂണിറ്റുകളാണ് നിയോജക മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിലെ സുരക്ഷ മുറികളിലേക്ക് കൈമാറിയത്. വോട്ടെടുപ്പിനു തലേന്നേ ഇനിയിവ പുറത്തെടുക്കൂ.  

ഇതിന്റെ ഭാഗമായി കളക്‌ട്രേറ്റിനുള്ളിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. രണ്ടുദിവസമായി സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഗോഡൗണിന് മുന്നിലായി വലിയ പന്തൽ ഒരുക്കി. അതത് നിയോജക മണ്ഡലങ്ങളിലെ ഉപവരണാധികാരിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്  ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്,  വിവിപാറ്റ് യൂണിറ്റ് എന്നിവ ഏറ്റുവാങ്ങിയത്.  

ഒമ്പത് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങൾ ഏറ്റുവാങ്ങുന്നതിന് 10 കൗണ്ടറുകൾ തയ്യാറാക്കി. 10 കൗണ്ടറുകളിലും ഒമ്പതു നിയോജക മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനുകൾ ഏറ്റുവാങ്ങുന്നതിനുള്ള ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ചിരുന്നു. തയ്യാറാക്കി നിർത്തിയിരുന്ന ലോറികളിലേക്ക് നിറഞ്ഞ പെട്ടികൾ കയറ്റി. പ്രത്യേക സുരക്ഷ ക്രമീകരണങ്ങളുള്ള  22 ലോറികൾ ഇതിനായി സജ്ജമാക്കിയിരുന്നു. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിന്നു പെട്ടികൾ വാഹനങ്ങളിലേക്ക് കയറ്റിയത്.  സുരക്ഷ കാര്യങ്ങൾക്കായി പോലീസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു. 

ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കളക്ടറെക്കൂടാതെ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അബ്ദുൾ സലാം ലബ്ബ, രവികുമാരപിള്ള,  തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അതുൽ എസ്.നാഥ്, ജൂനിയർ സൂപ്രണ്ട് എസ്.അൻവർ, തിരഞ്ഞെടുപ്പ് സിസ്റ്റം പ്രോഗ്രാമർ പി.സി.റോണി, വി.ജോസഫ് തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി. ഇന്നലെ ഉച്ചയോടെ വിതരണം പൂർത്തിയാക്കി. 

 

ഐ.എം. റ്റി പുന്നപ്രയിൽ 

date