Skip to main content

ഒരാള്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു അശ്വമേധം മെയ് 14 വരെ നീട്ടി

 

കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് നടത്തുന്ന അശ്വമേധം പരിപാടി മെയ് 14 വരെ നീട്ടി. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെയാണ്  ഭവനസന്ദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സംസ്ഥാനതല ശുചീകരണ യജ്ഞം 11, 12 തീയതികളില്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് രണ്ടും ദിവസം കൂടി നീട്ടിയത്. 

 

പരിപാടിയുടെ ഭാഗമായി ഇന്നലെ (മെയ് 8) വരെ ജില്ലയില്‍ 378461  വീടുകളിലെ 1339815  പേരെ പരിശോധിച്ചു. രോഗലക്ഷണങ്ങള്‍ സംശയിക്കുന്ന 3005 പേര്‍ക്ക് തുടര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ നിര്‍ദേശം നല്‍കി. ഇവര്‍ക്കായി മെയ് 13ന്

  താലൂക്ക് തലത്തില്‍ ത്വക്ക്‌രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന ക്യാമ്പുകള്‍  സംഘടിപ്പിക്കും. 

 

ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനായ അതിരമ്പുഴ സ്വദേശിയായ 30കാരന് കഴിഞ്ഞ ദിവസം  കുഷ്ഠരോഗം സ്ഥിരീകരിച്ചു. ശരീരത്തില്‍ സംശയാസ്പദമായ പാട് കണ്ടെതിനെ തുടര്‍ന്നാണ് പരിശോധനയ്‌ക്കെത്തിയത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. 

 

ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ആറു മാസം മുതല്‍ 12 മാസം വരെ ചികിത്സ വേണ്ടിവരും. ആദ്യ ഡോസ് മരുന്ന് കഴിക്കുമ്പോള്‍തന്നെ 90 ശതമാനം രോഗാണുക്കളും നശിക്കുന്നതിനാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരില്ല. 

 

തൊലിപ്പുറത്ത് നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിച്ചതും തിളക്കമുള്ളതുമായ ചര്‍മ്മം, വേദനയില്ലാത്ത വ്രണം, കൈകാലുകളിലെ മരവിപ്പ്, കണ്ണടയ്ക്കാന്‍ പ്രയാസം എന്നിവയാണ് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

date