ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു
കൊച്ചി: സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ വന്നു. സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജയിൽ, പോലീസ് വകുപ്പുകൾക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണിത്. കേരളത്തിലെ 53 ജയിലുകളെയും 372 കോടതികളെയും 87 സ്റ്റുഡിയോകൾ വഴി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തുറന്ന ജയിലുകളെ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളാണ് ആദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടമായി എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കും വ്യാപിപ്പിക്കും. 2020 മാർച്ച് 31നകം സംസ്ഥാനത്തൊട്ടാകെ പദ്ധതി എല്ലാ ജില്ലകളിലും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
തടവുകാരുടെ വാറണ്ട്, പരാതി തുടങ്ങിയവ ഓൺ ലൈനായി അയക്കുന്നതിനുള്ള സ്കാനർ സംവിധാനവും നിലവിൽ വന്നു. ഇവയുടെ പകർപ്പ് സുഗമമായി നൽകാനും സാധിക്കും. പോലീസ് ഉദ്യോഗസ്ഥർ വാറണ്ടുമായി കോടതികൾ കയറിയിറങ്ങുന്നതിലെയും കാത്തു നിൽക്കുന്നതിലെയും കാലതാമസവും ഒഴിവാക്കാം. തടവുകാരെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടാം. വിചാരണയും ഓൺലൈനായി നടത്തുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസുകാരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റമാണിത്. 600 മുതൽ 800 വരെ പോലീസുകാരാണ് പ്രതിദിനം സംസ്ഥാനത്ത് എസ്കോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്. അവരുടെ ബത്തയിനത്തിൽ കോടിക്കണക്കിന് രൂപ ചെലവാക്കേണ്ടി വരുന്നു. ഒരേ ദിവസം ഒന്നിലധികം കേസുകളിൽ ഹാജരാകേണ്ട തടവുകാരെ നിഷ്പ്രയാസം ഹാജരാക്കാൻ കഴിയും. രോഗബാധിതരും യാത്ര ചെയ്യാനാവാത്തതുമായ തടവുകാരെയും തീവ്രവാദികൾ അടക്കമുള്ള തടവുകാരെയും പുറത്തു കൊണ്ടു പോകുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഇത്തരത്തിലുള്ള വീഡിയോ പിന്നീട് കേസ് സംബന്ധമായി പരിശോധനക്ക് ലഭ്യമാക്കാവുന്നതുമാണ്.
കുറ്റവും ശിക്ഷയും സംബന്ധിച്ച് പൊതുജനാഭിപ്രായം മാറി വരുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജയിലിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടു തന്നെ മാറി വരുന്നു. സുരക്ഷാ പാലനത്തിൽ വീഴ്ച വരുത്താതെ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയിലുകളിൽ മെറ്റൽ ഡിറ്റക്ടർ അടക്കമുള്ളവ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി നൽകിക്കഴിഞ്ഞു. ഇ- പ്രിസൺ സോഫ്റ്റ് വെയർ, സിസിടിവി, ഇലക്ട്രോണിക് ഫെൻസിങ് തുടങ്ങിയവ നടപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്ര വളർച്ചയെ മനുഷ്യനന്മയ്ക്കുപയോഗിന്നതിന്റെ ഭാഗമാണിതെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഭരണ രംഗത്ത് സുരക്ഷിതത്വം ലഭിക്കുന്നു. കോടതികൾക്ക് സമയലാഭവുമുണ്ടാകും. പ്രതിദിനം 93 ജുഡീഷ്യൽ മണിക്കൂർ ലാഭിക്കാൻ സാധിക്കും.
25 കോടി രൂപ വിനിയോഗിച്ച് കെൽട്രോണിന്റെ നേതൃത്വത്തിൽ ബി എസ് എൻ എൽ, യുണൈറ്റഡ് ടെലികോം ലിമിറ്റഡ്, പീപ്പിൾ ലിങ്ക്, സംസ്ഥാന ഐടി മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണി കുമാർ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, ടി.ജെ.വിനോദ് എംഎൽഎ, പ്രിസൺസ് ആന്റ് ആന്റി കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ഋഷിരാജ് സിങ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്ടറി ഡോ. വിശ്വാസ് മേത്ത, ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ.ഹരിപാൽ എന്നിവർ സംസാരിച്ചു. സംസ്ഥാന ഐടി മിഷൻ ടെക്നോളജി ഹെഡ് വി.കെ.ഭദ്രൻ, ബി എസ് എൻ എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി.മാത്യു, കെൽട്രോൺ മാനേജിങ് ഡയറക്ടർ ടി.ആർ.ഹേമലത എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
- Log in to post comments