എല്ലാ കൃഷിഭവനുകളിലും ഫ്രണ്ട് ഓഫീസും, അഗ്രോ ക്ലിനിക്കും ഉറപ്പാക്കും - മന്ത്രി വി എസ് സുനിൽകുമാർ
ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഫ്രണ്ട് ഓഫീസും, അഗ്രോ ക്ലിനിക്കും ഉറപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ മാതൃകാ കൃഷിഭവനാകുന്ന ഒല്ലൂക്കര കൃഷിഭവന്റെ തറക്കല്ലിടൽ കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിഭവനുകളുടെ മാതൃകാപരമായ പ്രവർത്തനത്തിനും കൃഷിക്കാവശ്യമായ എല്ലാവിധ സാങ്കേതിക സഹായവും നൽകുന്നതിന്റെയും ഭാഗമായാണ് അഗ്രോ ക്ലിനിക്കുകൾ സ്ഥാപിക്കുന്നത്.
കൃഷിവകുപ്പിന്റെ ഭരണപരമായ എല്ലാ പ്രവർത്തനങ്ങളും ഇ- ഗവേണൻസിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. നവംബർ ഒന്നു മുതൽ വിള ഇൻഷുറൻസ് സ്കീം, കർഷക രജിസ്ട്രേഷൻ, കാർഷിക ക്ഷേമ ബോർഡിന് കീഴിലുള്ള പ്രവർത്തനങ്ങളെല്ലാം കർഷകർക്ക് ഓൺലൈനിൽ ലഭ്യമാകും. ജില്ലയിൽ വിപുലീകരിച്ച ബയോ കണ്ട്രോൾ ലാബ്, പാരസൈറ്റ് ബിൽഡിംഗ് സ്റ്റേഷൻ എന്നിവ നിർമിക്കും. വിപുലമായ സംവിധാനങ്ങളോടെയാണ് മോഡൽ കൃഷിഭവനുകൾ പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു. കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 64.17 ലക്ഷം രൂപ ചെലവഴിച്ചാണ് ഒല്ലൂക്കരയിൽ മാതൃക കൃഷിഭവൻ നിർമിക്കുന്നത്.
മണ്ണുത്തിയിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള 700 ചതുരശ്ര മീറ്റർ സ്ഥലം കൃഷിഭവൻ നിർമിക്കുന്നതിനായി സർക്കാർ വിട്ടുനൽകി. പുതിയതായി നിർമിക്കുന്ന കൃഷിഭവനിൽ വിള ആരോഗ്യ ക്ലിനിക്ക്, ഫ്രണ്ട് ഓഫീസ്, സ്റ്റാഫ് റൂം, കർഷക പരിശീലനം, വീഡിയോ കോൺഫ്രൻസ് എന്നിവയ്ക്കുള്ള ഹാൾ, വിള സ്റ്റോർ റൂം, ഇക്കൊ ഷോപ്, വിത്ത് ലഭ്യമാക്കുന്ന മെഷീൻ, ഗ്യാരേജ് ഇവയെല്ലാം സജ്ജീകരിക്കും. ചടങ്ങിൽ കോർപ്പറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ കെ രാജൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ബാബു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെന്നി ടീച്ചർ, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, ജില്ലാ കൃഷി ഓഫീസർ മിനി കെഎസ്, ഒല്ലൂക്കര കൃഷി അസിസ്റ്റൻറ് ഡയറക്ടർ സത്യ വർമ്മ പി സി, ഒല്ലൂക്കര കൃഷിഓഫീസർ അപ്സര മാധവ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments