Skip to main content

കനകാശ്ശേരി പാടശേഖരത്തിലെ മടവീഴ്ച്ച: താൽക്കാലിക ബണ്ട് നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കാൻ നിർദ്ദേശം

ആലപ്പുഴ : കുട്ടനാട്ടിലെ കൈനകരി  കനകാശ്ശേരി പാടശേഖരത്തിലെ മടവീഴ്ചയുമായി ബന്ധപ്പെട്ട്  നിവാസികളുടെ ദുരിതം അകറ്റുന്നതിന് മോട്ടോർ തറയ്ക്ക് പുറത്തായി താൽക്കാലിക ബണ്ടു നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കുവാൻ ഇറിഗേഷൻ വകുപ്പിനോട് ജില്ലാ കളക്ടർ എ അലക്സാണ്ടർ നിർദ്ദേശിച്ചു. മടവീഴ്ച്ചയുമായി ബന്ധപ്പെട്ടു  ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിലാണ് കളക്ടർ നിർദ്ദേശം നൽകിയത്. താൽക്കാലിക ബണ്ടു നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് എസ്റ്റിമേറ്റ് സഹിതം  സർക്കാരിലേക്ക് സമർപ്പിക്കും. പ്രദേശവാസികളെ താൽക്കാലികമായി പുനരധിവസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ അത് നടപ്പിലാക്കുമെന്നും ദുരിതബാധിതർക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.

  കനകാശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ട് പൊട്ടിയതിനെ തുടർന്ന് പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. കനകാശ്ശേരി പാടശേഖരത്തിനോട്‌  ചേർന്ന് മീനപ്പള്ളി, വലിയകരി എന്നീ പാടശേഖരങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ കനകശ്ശേരി പാടശേഖരത്തിൽ മട വീണു കഴിഞ്ഞാൽ ഈ പാടശേഖരങ്ങളിൽ കൂടി സാരമായി ബാധിക്കുമെന്നും കുട്ടനാട് പാക്കേജ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു.

 കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി മീനപ്പള്ളി പാടശേഖരത്തിന്റെ ബണ്ട് പൈലിംഗ് സ്ലാബ് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. നബാർഡിന്റെ സഹായത്തോടുകൂടി 451 ലക്ഷം രൂപ കനകാശ്ശേരി പാടശേഖരത്തിനും  831 ലക്ഷം രൂപ വലിയകരി പാടശേഖരത്തിനും  ബണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട്   തുക അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക്  അടിയന്തിര പ്രാധാന്യത്തോടെ ബണ്ടു നിർമാണം പൂർത്തിയാക്കാൻ കഴിയും. പാടശേഖരങ്ങളിൽ അകത്തെ ബണ്ടുകൾ  പരമ്പരാഗതരീതിയിൽ ചെളി  ഉപയോഗപ്പെടുത്തി ബലപ്പെടുത്തി ശാശ്വത പരിഹാരം കാണുമെന്നും  ഇറിഗേഷൻ വകുപ്പ് യോഗത്തിൽ അറിയിച്ചു. നബാർഡ് സഹായത്തോടെ കനകാശേരി, വലിയകരി പാടശേഖരങ്ങളുടെ ബണ്ട് നിർമാണം ഇപ്രകാരം പൂർത്തീകരിച്ചാൽ മടവീഴ്ചക്ക് ഒരു ശാശ്വത പരിഹാരമാകുമെന്ന് യോഗം വിലയിരുത്തി.

മീനപ്പള്ളി-കനകാശ്ശേരി പാടശേഖരങ്ങളെ  തമ്മിൽ വേർതിരിക്കുന്ന ഭാഗത്ത് പിഡബ്ല്യുഡി റോഡ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു എന്നും ഈ റോഡിന്റെ ഉയരം സമുദ്രനിരപ്പിൽ  നിന്നും 1.5-2 മീറ്റർ ഉയരം ഉണ്ടെങ്കിൽ അത് പൂർത്തിയാകുമ്പോൾ ബണ്ടുകൾ ബലപ്പെടുമെന്നും യോഗം പിഡബ്ല്യുഡി റോഡ്സ് അധികൃതരെ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി പാടശേഖര സമിതി, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഒരു യോഗം   വിളിക്കാനും തീരുമാനിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആശാ സി എബ്രഹാം, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മോളിക്കുട്ടി ഇമ്മാനുവൽ, ചെങ്ങന്നൂർ കെ ഡി സർക്കിൾ എസ് ഇ ബിനോയ് ടോമി ജോർജ്, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം സി സജീവ് കുമാർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ലതാ മേരി ജോർജ്, മങ്കൊമ്പ് ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു വി, കുട്ടനാട് പിഡബ്ല്യുഡി റോഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗൗരി കാർത്തിക എസ്, കുട്ടനാട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എസ് സുഭാഷ് എന്നിവർ സംബന്ധിച്ചു.

date