Skip to main content

കോവിഡ്- 19 വാക്സിനേഷന്‍, പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍: ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു

 

ജില്ലയിലെ കോവിഡ്- 19 വാക്സിനേഷന്‍, പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2021 എന്നിവയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗം ചേര്‍ന്നു. പാലക്കാട് ജില്ലയില്‍ 320 സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും 347 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുമായി ആകെ 667 സ്ഥാപനങ്ങളിലെ  ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത്.  ഡിസംബര്‍ 29 വരെ 23220 ആരോഗ്യപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തു. വാക്‌സിന്‍ കുത്തിവെയ്പ് നല്‍കുന്നതിന് 609 സൂപ്പര്‍വൈസര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. 2146 വിതരണ കേന്ദ്രങ്ങളിലായി അഞ്ചു പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.  ഇവരാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. ഒരാള്‍ വാക്‌സിന്‍ നല്‍കുകയും മറ്റു നാലുപേര്‍ ബന്ധപ്പെട്ട പ്രവൃത്തികളും ചെയ്യും. കോവിഡ് വാക്‌സിന്‍ നല്‍കിയ വ്യക്തിയെ നിശ്ചിത സമയം നിരീക്ഷണത്തില്‍ ഇരുത്തി മറ്റു അസ്വസ്ഥതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം വിട്ടയക്കും.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ  ആരോഗ്യ വിഭാഗത്തിന്റെ  നേതൃത്വത്തില്‍ ആദ്യഘട്ട  വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നതാണ്.  കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള ദിവസം ഇന്ന് (ഡിസംബര്‍ 31) അവസാനിക്കുകയാണ്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് സന്നദ്ധരായി എല്ലാ ആരോഗ്യപ്രവര്‍ത്തകരും വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിന്‍ നല്‍കുന്നവര്‍ക്കായുള്ള പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. നിലവില്‍ ബ്ലോക്ക്തല ടാസ്‌ക് ഫോഴ്‌സ് യോഗങ്ങള്‍ നടന്നു വരികയാണ്.

കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സഹകരണം ഉണ്ടാവണമെന്ന് യോഗം അറിയിച്ചു. പഞ്ചായത്ത്, ഐ.സി.ഡി.എസുകള്‍ മുഖേന ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

കോവിഡ് വാക്‌സിനേഷന്‍ ഫേസ് ഒന്നില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യസ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നല്‍കുന്നത്. പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇവര്‍ക്ക്  രോഗസാധ്യത ഉണ്ടെങ്കില്‍ (ഇന്‍ഫെക്ടഡ് ആണെങ്കില്‍) പരിചരിക്കുന്ന രോഗികള്‍ക്ക് കൂടി രോഗ വ്യാപന സാധ്യതയുള്ളതിനാലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.

രണ്ടാം ഘട്ടത്തില്‍ ഹൈ റിസ്‌ക്  വിഭാഗത്തിലുള്ളവര്‍ക്കും മൂന്നാംഘട്ടത്തില്‍ മറ്റ് പൊതുജനങ്ങള്‍ക്കും വാക്‌സിനേഷന്‍

രണ്ടാം ഘട്ടത്തില്‍ ഹൈ റിസ്‌ക് ആയിട്ടുള്ള (60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 60 വയസിന് താഴെയുള്ള ഗുരുതര രോഗമുള്ളവര്‍) വര്‍ക്കും മൂന്നാം ഘട്ടത്തില്‍ മറ്റു പൊതുജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും.

പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സന്ദര്‍ഭത്തില്‍ വാക്‌സിന്‍ സെന്ററുകള്‍ കണ്ടെത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണത്തിനും വകുപ്പുകളുടെ സഹകരണം അത്യാവശ്യമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വാക്‌സിനേഷന്‍ നടത്തുന്നതിനും ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീയുടെ സഹകരണം ഉണ്ടാവണം. വാക്‌സിന്റെ അവശ്യകത, ഇവ നല്‍കുന്നത് എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ബോധവത്ക്കരണം നടത്തും. സ്‌കൂളുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നതിന് നിയോഗിക്കപ്പെട്ട സൂപ്പര്‍വൈസര്‍മാരുടെ അഭാവത്തില്‍ കുത്തിവയ്പ് നല്‍കുന്നതിന് നിയമപരമായി അംഗീകാരം ലഭിച്ച ആയുഷ് ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും.

2-8 ഡിഗ്രി സെല്‍ഷ്യസില്‍ ശീതീകരിച്ച് വാക്‌സിന്‍ സൂക്ഷിക്കാന്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തടസമില്ലാത്ത  വൈദ്യുതി വിതരണം കെ.എസ്.ഇ.ബി മുഖേന ഉറപ്പാക്കും. വാക്‌സിന്‍ എത്തിക്കുന്നതിനും മറ്റു സുരക്ഷയ്ക്കുമായി പോലീസ് സേവനം, തിരക്ക് നിയന്ത്രിക്കുന്നതിനായി എന്‍.സി.സി പങ്കാളിത്തവും ഉറപ്പാക്കും. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ കൗണ്‍സില്‍മാര്‍ മുഖേന ബോധവത്ക്കരണം നടത്തും.

പള്‍സ് പോളിയോ ജനുവരി 17 ന്

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2021 ജനുവരി 17 ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയിലെ അഞ്ചു വയസ്സില്‍ താഴെയുള്ള 2,11,468 കുട്ടികളെയാണ് പള്‍സ് പോളിയോ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 742 കുട്ടികളും (migrant) ഉള്‍പ്പെടുന്നു. ജില്ലയില്‍ 2115 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ബൂത്തിനും രണ്ടംഗങ്ങള്‍ വീതം ആകെ 4230 ടീം അംഗങ്ങളും 220 സൂപ്പര്‍വൈസര്‍മാരും ഉണ്ടാവും. ബൂത്തുകളിലെത്തി പോളിയോ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 18 ന് വീടുകളിലെത്തി പോളിയോ നല്‍കും. ഇതിനായി 6248 പേരെ രണ്ടംഗങ്ങളുള്ള 3124 ടീമുകളാക്കി സജ്ജീകരിച്ചു. കൂടാതെ 314 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മാള്‍/ബാസാറുകളിലും ട്രാന്‍സിറ്റ് പോയിന്റ് ബൂത്തുകളിലും (ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍) പോളിയോ നല്‍കും. 150 മൊബൈല്‍ ടീമും പ്രവര്‍ത്തന സജ്ജമായിരിക്കും.

കോവിഡ് 19 ന്റെ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, ബഫര്‍ സോണ്‍, ഏരിയ ബിയോണ്ട് ബഫര്‍ സോണ്‍ എന്നിങ്ങനെ വേര്‍തിരിച്ച് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പോളിയോ നല്‍കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പോളിയോ വാക്‌സിന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തും. കേന്ദ്രങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍, കൈകഴുകുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും. പോളിയോ വാക്‌സിന്റെ കുറവു വരാത്ത രീതിയില്‍ വിതരണം നടക്കണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.

സൂം കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി റീത്ത, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജയന്തി, ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ പങ്കെടുത്തു.

date