Skip to main content
ജില്ലാ ആശുപത്രിയിലെ കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രത്തിലുള്ള സജ്ജീകരണങ്ങള്‍

കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആദ്യദിനം 900 ആരോഗ്യപ്രവര്‍ത്തകര്‍ കുത്തിവെപ്പെടുക്കും

 

ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഇന്ന് ആരംഭിക്കും.ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ വീതം 900 ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യദിവസം കുത്തിവെപ്പെടുക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് വാക്‌സിനേഷന്‍ നടക്കുക. നെന്മാറ, അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നീ കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. കോവിഡ് 19 രോഗ പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക. ഇവര്‍ക്കു തന്നെ 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നല്‍കും. ഗര്‍ഭിണികളേയും 18 വയസ്സിനു താഴെയുള്ളവരേയും കുത്തിവയ്പ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിതരണ കേന്ദ്രങ്ങള്‍ സജ്ജം

ജില്ലയില്‍ മൂന്നു ഘട്ടങ്ങളിലായി നടത്തിയ ഡ്രൈ റണ്‍ വിജയകരമായിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് വിതരണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ജില്ലാതലത്തില്‍ നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കും. വിതരണ കേന്ദ്രം കൂടിയായ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന കോവിഡ് വാക്‌സിന്‍ രണ്ടു ദിവസങ്ങളിലായി മറ്റു വിതരണ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. 2-8 ഡിഗ്രി ശീതീകരിച്ച കോള്‍ഡ് ബോക്‌സിലാണ് വാക്‌സിന്‍ സൂക്ഷിച്ചിട്ടുള്ളത്. വാക്‌സിനേഷന് ആവശ്യമായ അനുബന്ധ ഉപകരണങ്ങളും സജ്ജമാണ്. ഓരോ കേന്ദ്രങ്ങളിലും നാല് റൂമുകളാണ് വാക്‌സിനേഷനായി സജ്ജീകരിച്ചിട്ടുള്ളത്. ഒരു വാക്‌സിനേറ്റര്‍ ഓഫീസറും 4 വാക്‌സിനേഷന്‍ ഓഫീസര്‍മാരും അടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിക്കുക. ആദ്യ റൂം വാക്‌സിന്‍ എടുക്കുന്നവര്‍ക്കുള്ള വെയിറ്റിംഗ് ഏരിയയാണ് പ്രവര്‍ത്തിക്കുക. ഇവിടെ ശാരീരിക അകലം, മാസ്‌ക്,  സാനിറ്റൈസര്‍  എന്നിവ ഉറപ്പാക്കുന്നതിന് ഒരു പോലീസ് അല്ലെങ്കില്‍ എന്‍സിസി കേഡറ്റ് വാക്‌സിനേഷന്‍ ഓഫീസറായി ഉണ്ടായിരിക്കും. രണ്ടാമത്തെ റൂമിലെ വാക്‌സിനേഷന്‍ ഓഫീസര്‍ ഐഡി പരിശോധന നടത്തും. കുത്തിവെപ്പ് എടുക്കുന്നതിനനുസരിച്ച്് കൊവീന്‍ അപ്ലിക്കേഷനില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യും. മൂന്നാമത്തെ റൂമിലാണ് കുത്തിവെപ്പ് നടക്കുക.ഇവിടെ ഒരു വാക്‌സിനേറ്റര്‍ ഓഫീസറും സഹായത്തിനായി വാക്‌സിനേഷന്‍ ഓഫീസറും ഉണ്ടായിരിക്കും. വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് അര മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നതിനാണ് നാലാമത്തെ റൂം സജ്ജീകരിച്ചിരിക്കുന്നത്. ഇവരെ നിരീക്ഷിക്കുന്നതിനും ഒരു വാക്‌സിനേഷന്‍ ഓഫീസറുടെ സേവനം ലഭ്യമാക്കും. ആംബുലന്‍സ്, പോലീസ് സേവനം ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ എ ഇ എഫ് ഐ സെന്ററുമായി ബന്ധപ്പെടണം

വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് തുടര്‍ദിവസങ്ങളില്‍ പ്രത്യേക പരിചരണങ്ങളോ മറ്റോ ആവശ്യമില്ല. അഥവാ വാക്‌സിനേഷന് ശേഷം അര മണിക്കൂര്‍ നിരീക്ഷണത്തിലിരിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ആവശ്യമെങ്കില്‍ ഓരോ കേന്ദ്രങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള ലിങ്ക്ഡ് എ ഇ എഫ് ഐ സെന്ററില്‍ (അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷന്‍) ചികിത്സക്കായി എത്തിക്കും. തുടര്‍ദിവസങ്ങളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കിലും അതത് കേന്ദ്രങ്ങളുടെ എ ഇ എഫ് ഐ സെന്റര്‍/വാക്‌സിനേഷന്‍ എടുത്ത കേന്ദ്രങ്ങള്‍/ജില്ലാ ആശുപത്രി എന്നിവയുമായി ബന്ധപ്പെടണം. ഓരോ കേന്ദ്രത്തിനും രണ്ട് എ ഇ എഫ് ഐ സെന്ററുകളാണ് ഉള്ളത്. പരിശോധനയ്ക്ക് ശേഷം ആദ്യ സെന്ററില്‍ നിന്നും ആവശ്യമെങ്കില്‍ രണ്ടാമത്തെ സെന്ററിലേക്ക് നിര്‍ദേശിക്കും.
ജില്ലാ ആശുപത്രി,ജില്ലാ ആയുര്‍വേദ ആശുപത്രി എന്നിവയുടെ ആദ്യത്തെ എ ഇ എഫ് ഐ സെന്റര്‍ ജില്ലാ ആശുപത്രിയും അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും മറ്റ് സാമൂഹിക/പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എ ഇ എഫ് ഐ സെന്റര്‍ അതത് ഏരിയ ഉള്‍പ്പെടുന്ന താലൂക്ക് ആശുപത്രികളുമാണ്.

date