Skip to main content

*ഊര്‍ജ്ജിത കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം* *മൂന്നാം ഘട്ടം നാളെ മുതല്‍*

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായുളള അശ്വമേധം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് നാളെ മുതല്‍ ( ശനി)  തുടക്കമാകും. ഫിബ്രവരി 12 വരെ നടക്കുന്ന കാമ്പയിനില്‍ സ്പര്‍ശ് ലപ്രസി അവേയര്‍നസ് കാമ്പയിന്‍ (സ്ലാക്ക്),  പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ മുഖേന നടപ്പാക്കുന്ന എ.സി.ഡി & ആര്‍.എസ്, സമഗ്ര ബോധവല്‍ക്കരണ പദ്ധതിയായ എല്‍സ എന്നീ പദ്ധതികളാണ് ഉളളത്. സ്പര്‍ശ് ലപ്രസി അവേയര്‍നസ് കാമ്പയിന്റെ (സ്ലാക്ക്) ഉദ്ഘാടനം ശനിയാഴ്ച്ച മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
കുഷ്ഠരോഗത്തിന്റെ നേരത്തേയുള്ള തിരിച്ചറിയലും രോഗത്തിന്റെ സാമൂഹ്യവ്യാപനം അവസാനിപ്പിക്കുന്നതിനും വേണ്ടി ആവിഷ്‌കരി ച്ചിട്ടുള്ളതാണ് അശ്വമേധം പദ്ധതി. പകര്‍ച്ചവ്യാധിയാണെങ്കിലും ആരംഭത്തി ലുള്ള രോഗ നിര്‍ണ്ണയവും ചികില്‍സയും വഴി പൂര്‍ണ്ണമായി ഭേദമാക്കാവുന്ന രോഗമാണ് കുഷ്ഠരോഗം. അതിനാല്‍ പുതിയ രോഗികളെ കണ്ടെത്തുന്നതിനും മതിയായ ചികിത്സ ഉറപ്പാക്കി രോഗത്തിന്റെ തുടര്‍ഘട്ടമായ വൈകല്യങ്ങള്‍ തടയുന്നതിനും സാമൂഹ്യ വ്യാപനം പ്രതിരോധിക്കുന്നതിനും കാമ്പയിന്‍ ലക്ഷ്യമിടുന്നു. സ്പര്‍ശ് ലപ്രസി അവേയര്‍നസ് കാമ്പയിന്റെ (സ്ലാക്ക്),  ഭാഗമായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേകം കര്‍മ്മ സമിതിയും രൂപീകരിക്കും.  

കുഷ്ഠരോഗത്തിന്റെ ആരംഭത്തിലുള്ള തിരിച്ചറിയലിനാണ് ആക്ടീവ് കേസ് ഡിറ്റക്ഷന്‍ ആന്റ് റഗുലാര്‍ സര്‍വ്വെലന്‍സ് പ്രോഗ്രാം. പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി ഫ്‌ളാഷ് കാര്‍ഡ് പ്രദര്‍ശനം, നോട്ടീസ് വിതരണം എന്നിവ മുഖേന ബോധവല്‍ക്കരണം നടത്തും. കുഷ്ഠരോഗ ലക്ഷണങ്ങളോ സദൃശ്യ രോഗങ്ങളോ കണ്ടെത്തിയാല്‍ മെഡിക്കല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്യും.  വീടു വീടാന്തരമുള്ള ഈ കുഷ്ഠരോഗ നിര്‍ണ്ണയ യജ്ഞത്തില്‍ ആയിരം പേര്‍ക്ക്  2 വളണ്ടിയര്‍മാര്‍ എന്ന തോതില്‍ നിയോഗിക്കും. രോഗം സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ സൗജന്യ ചികിത്സ ലഭ്യമാക്കും. രോഗികള്‍ക്ക് ചികിത്സാ കാലയളവില്‍ പ്രതിമാസം ആയിരം രൂപയും അനുവദിക്കും.പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.

വിപുലമായ ബോധവല്‍ക്കരണ പരിപാടിയിലൂടെ ജനങ്ങളില്‍ കുഷ്ഠരോഗത്തെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കുന്നതിനും, രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ വേഗം തന്നെ തിരിച്ചറിഞ്ഞ് സ്വമേധയാ ചികിത്സക്കെത്തുന്നതിന് ആളുകളെ പ്രാപ്തരാക്കുന്നതി നുളളതാണ് ഇറാഡിക്കേഷന്‍ ഓഫ് ലപ്രസി ത്രൂ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് അവേയര്‍നസ്  പ്രോഗ്രാം. രോഗത്തിന്റെ ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിയുന്നതിനും സ്വമേധയാ ചികിത്സയ്ക്ക് വിധേയനാവുന്നതിനും ഓരോരുത്തരേയും പ്രാപ്തരാക്കുന്നതിനും  ലക്ഷ്യം വെച്ച് നടപ്പാക്കുന്ന സ്‌ക്രീനിംഗ്, ബോധവല്‍ക്കരണ പരിപാടികളില്‍ മുഴുവന്‍ പേരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.

എന്താണ് കുഷ്ഠരോഗം
മൈക്കോ ബാക്ടീരിയം ലപ്രേ എന്ന രോഗാണു മൂലം ഉണ്ടാകുന്നതും, ദീര്‍ഘകാലം നിലനില്‍ക്കുന്നതും രോഗാവസ്ഥ വൈകല്യങ്ങളിലേക്ക് മൂര്‍ച്ഛിക്കാവുന്നതുമായ ഒരു പകര്‍ച്ചവ്യാധിയാണ് കുഷ്ഠരോഗം. പ്രധാനമായും ചര്‍മ്മത്തേയും, പരിധീയ നാഡികളേയും ചിലപ്പോള്‍ കണ്ണുകളേയും ബാധിക്കുന്നു. ചികില്‍സക്ക് വിധേയമാകാത്ത കുഷ്ഠരോഗിയുടെ ഉച്ഛ്വാസ വായുവിലൂടെ പുറത്ത് വരുന്ന രോഗാണുക്കള്‍ അടങ്ങിയ ദ്രവ കണികകള്‍ മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നു. തൊലിപ്പുറത്തെ നിറം മങ്ങിയതോ ചുവന്നതോ ആയ സംവേദനം നഷ്ടപ്പെട്ട പാടുകള്‍, പരിധീയ നാഡികളിലെ തടിപ്പും വേദനയും, ബന്ധപ്പെട്ട പേശികള്‍ക്ക് ബലക്കുറവും സംവേദന നഷ്ടവും ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

date