Skip to main content

സാന്ത്വന സ്പർശം; ജില്ലയിൽ ലഭിച്ചത് 6383 പരാതികൾ 

സാന്ത്വന സ്പർശം; ജില്ലയിൽ ലഭിച്ചത് 6383 പരാതികൾ 

സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഏഴ് താലൂക്കുകളിലായി 6383 ഓൺലൈൻ പരാതികൾ ലഭിച്ചു. തലപ്പിള്ളി 604, ചാവക്കാട് 1182, തൃശ്ശൂർ 1772, കൊടുങ്ങല്ലൂർ 624, മുകുന്ദപുരം 773, ചാലക്കുടി 990, കുന്നംകുളം 961 എന്നിങ്ങനെയാണ് താലൂക്കുകളിൽ വന്ന പരാതികളുടെ എണ്ണം. ജില്ലയിൽ ലഭിച്ച പരാതികളിൽ അധികവും പ്രളയവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം, പ്രസവാനന്തര ആനുകൂല്യം, റേഷൻ കാർഡ്, ദുരിതാശ്വാസ നിധി എന്ന വിഭാഗങ്ങളിൽ നിന്നാണ്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 1, 2, 4 തീയതികളിലാണ് ജില്ലയിൽ സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിൽ ഫെബ്രുവരി 1ന് തൃശൂർ, 2ന് കുന്നംകുളം, 4ന് ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ അദാലത്ത് നടക്കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും ഒപ്പം പുതിയ പരാതികളും രജിസ്റ്റർ ചെയ്തവയിലുണ്ട്. പരാതികള്‍ പരിശോധിക്കുന്നതിന് റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ചംഗ ടീമിനെ കലക്ടര്‍ നിയോഗിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ പരാതികൾ ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. 

പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടി വ്യക്തതയുള്ളതാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണം. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങള്‍ കലക്ടര്‍മാര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകും.

date