Skip to main content

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷികമേഖലയെ ദോഷകരമായി ബാധിക്കും; കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ മൂന്നാറില്‍ ജില്ലാ കര്‍ഷക അവാര്‍ഡ് ദാനം മന്ത്രി നിര്‍വ്വഹിച്ചു

 

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷികമേഖലയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.മൂന്നാറില്‍ ജില്ലാ കര്‍ഷക അവാര്‍ഡ് ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മൂന്ന് കരിനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നിട്ടുണ്ട്.ഇത് കര്‍ഷകരേയും കാര്‍ഷികമേഖലയേയും പ്രതികൂലമായി ബാധിക്കും.കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പോലും റബ്ബര്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ ആശ്വാസകരമായി ഒന്നും പ്രഖ്യാപിച്ചില്ല.

കുരുമുളക്, ഏലം തുടങ്ങിയ മേഖലകളിലേക്ക് വിദേശഫണ്ട് നിക്ഷേപിക്കാന്‍ നേരിട്ടധികാരം നല്‍കുന്ന നയത്തിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.ഇത് ചെറിയ കര്‍ഷകരെ പോലും ബാധിക്കും.നാണ്യവിള മേഖലയിലേക്ക് ഇത്തരകാര്‍ക്ക് കടന്ന് വരാന്‍ അവസരമൊരുക്കിയാല്‍ അത് അത്യന്തം ഗുരുതരമാകും.കോര്‍പ്പറേറ്റുകളുടെ താല്‍പര്യമനുസരിച്ച് ഓരോ സംസ്ഥാനത്തേക്കും നേരിട്ട് ഇടപെടലിനുള്ള നിയമമാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്.നിയമത്തിനെതിരായി കര്‍ഷകരുടെ മാത്രം സമരമല്ല നടക്കുന്നത്. എല്ലാവിഭാഗം ജനങ്ങളും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കഴിഞ്ഞു.കോര്‍പ്പറേറ്റുകള്‍ കടന്ന് വന്നാല്‍ ഉത്പന്നങ്ങള്‍ക്ക് വിലലഭിക്കുകയില്ലെന്ന് മാത്രമല്ല, വാങ്ങുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിയും വരും.ഇടുക്കിയുടെ ഉള്‍പ്പെടെ കാര്‍ഷികമേഖലയെ അത് ദോഷകരമായി ബാധിക്കും.

രാജ്യത്താദ്യമായി പതിനാറിന പച്ചക്കറികള്‍ക്ക് താങ്ങ് വില നിശ്ചയിച്ച സര്‍ക്കാരാണ് ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍.കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതും ഈ സര്‍ക്കാരാണ്.കാര്‍ഷികമേഖലയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്.5 വര്‍ഷംകൊണ്ട് സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ വലിയ വര്‍ധനവുണ്ടായി.6.7 ലക്ഷം ടണ്ണില്‍ നിന്ന് പതിനേഴ് ലക്ഷം ടണ്ണിലേക്ക് പച്ചക്കറി ഉത്പാദനം ഉയര്‍ത്താനായി.പ്രളയമുള്‍പ്പെടെയുള്ള പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പച്ചക്കറി ഉത്പാദനം 22 ലക്ഷം ടണ്ണിലേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നു.കാര്‍ഷികമേഖലയുടെ അഭിവൃത്തിക്കായി ഇതുവരെ ചെയ്തകാര്യങ്ങളില്‍ ചാരുതാര്‍ത്ഥ്യമുണ്ടെന്നും കൃഷിമന്ത്രി വൃക്തമാക്കി.വേദിയിലൊരുക്കിയിരുന്ന സ്‌ട്രോബറി ചെടിക്ക് വെള്ളമൊഴിച്ച് മന്ത്രി അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തില്‍ ലഭിച്ച പതിനൊന്നവാര്‍ഡുകള്‍ക്ക് പുറമെ ജില്ലാതല അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുലോചന വി റ്റി, ജോര്‍ജ്ജ് സെബാസ്റ്റിയന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് മധുജോര്‍ജ്ജ് മത്തായി, ദേവികുളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ താഹ എ, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അവാര്‍ഡ് വിതരണ ചടങ്ങിന് ശേഷം എസ് വി എഫ് വണ്ടിപ്പെരിയാര്‍ ഫാം ടൂറിസം, പീരുമേട് ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡ് വാഹനങ്ങള്‍,പീരുമേട് മാര്‍ക്കറ്റിംങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബയോ കണ്‍ട്രോള്‍ ലാബ്, ഹോര്‍ട്ടികോര്‍പ്പ് വണ്ടന്‍മേട് ഉപകേന്ദ്രം തുടങ്ങിയവയുടെ ഉദ്ഘാടനം കൃഷിമന്ത്രി മൂന്നാറില്‍ നിന്നും ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ ഉള്‍പ്പെടെ വിവിധ ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

date