Skip to main content

കുരുക്കുകള്‍ അഴിഞ്ഞു; ശോഭയ്ക്ക് ഇനി സ്വന്തം ഭൂമിയില്‍ അന്തിയുറങ്ങാം

കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ശോഭയ്ക്കു സ്വന്തം പേരില്‍ ഭൂമി. താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനും കൈവശാവകാശ രേഖകള്‍ക്കുമായി ഏഴു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയെങ്കിലും നിയമക്കുരുക്കുകളിലും നൂലാമലകളിലുംപെട്ട് ഏറെ നീണ്ടുപോയി. ഒടുവില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം അദാലത്തില്‍വച്ച് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രായവും ശാരീരിക ബുദ്ധിമുട്ടുകളുംമൂലം വിഷമിക്കുന്ന ശോഭയ്ക്ക് സ്വപ്ന സാഫല്യമാണു സര്‍ക്കാരിന്റെ ഈ കരുതല്‍ സ്പര്‍ശം.

 

പരിമിതമായ സൗകര്യങ്ങളോടെയുള്ള ചെറിയ വീട്ടിലാണ് അരുവിപ്പുറം പണ്ടാരത്തോട്ടത്തുവീട്ടില്‍ ശോഭയും ഭര്‍ത്താവും താമസിക്കുന്നത്. ഭൂമിയുടെ പട്ടയം ലഭിക്കുന്നതിന് 2014ല്‍ അപേക്ഷ നല്‍കി. സീറോ ലാന്‍ഡ്ലെസ് പദ്ധതിയുടെ ഭാഗമായായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുമായി ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും തീരുമാനമുണ്ടായില്ല. ഒടുവില്‍ സാന്ത്വന സ്പര്‍ശം അദാലത്തില്‍ അപേക്ഷ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

 

ഭൂമിയുടെ അവകാശിയാകാന്‍ പോകുന്നതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷവും തൃപ്തിയുമുണ്ടെന്ന് അദാലത്ത് വേദിയില്‍വച്ച് ശോഭ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശോഭയ്ക്ക് ഉടന്‍ പട്ടയം കൈമാറും. ശോഭയടക്കം നിരവധി പേര്‍ക്കാണ് ഇന്നലെ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ പട്ടയവും കൈവശാവകാശ രേഖകളും ലഭിച്ചത്.

date