Skip to main content

ഓഖി സ്മാരക പാര്‍ക്ക് നാടിനു സമര്‍പ്പിച്ചു

ഓഖി ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ടവര്‍ക്ക് വേണ്ടി പൊഴിയൂരില്‍ നിര്‍മിച്ച ഓഖി സ്മാരക പാര്‍ക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നാടിനു സമര്‍പ്പിച്ചു. കേരളം കണ്ട ഏറ്റവും വലിയ പുനരധിവാസ പാക്കേജാണ് ഓഖി ദുരിതാശ്വാസ പാക്കേജെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ 1,600 ഓളം മത്സ്യത്തൊഴിലാളികളെയാണ് ദുരന്തമുഖത്ത് നിന്നും രക്ഷിച്ചത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു. 40 വയസിനു താഴെയുള്ള സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.

 

കെ. ആന്‍സലന്‍ എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും 53 ലക്ഷം ചെലവഴിച്ചാണ് ഓഖി പാര്‍ക്ക് നിര്‍മിച്ചത്. ആര്‍ത്തിരമ്പുന്ന കടല്‍ത്തിരമാലകള്‍ക്കും മുകളില്‍ രക്ഷയുടെ കൈകളെ സൂചിപ്പിക്കുന്നതാണ് ഓഖി സ്മാരകം. പ്രദേശവാസിയായ വില്യം പനിപച്ചയാണ് ശില്‍പി.   കുട്ടികള്‍ക്കായുള്ള കളിസ്ഥലം, വിശ്രമകേന്ദ്രം, ഇരിപ്പിടങ്ങള്‍, പൂന്തോട്ടം എന്നിവയും പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാര്‍ വിശിഷ്ടാത്ഥിയായിരുന്നു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ഡാര്‍വിന്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സുധാര്‍ജ്ജുനന്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. 2017 നവംബര്‍ 29 നു വീശിയടിച്ച ഓഖി കൊടുങ്കാറ്റില്‍ കേരളത്തില്‍ 142 ജീവനുകളാണ് പൊലിഞ്ഞത്. പൊഴിയൂരില്‍ മാത്രം 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 

date