Skip to main content

സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ (11 ഫെബ്രുവരി) തിരുവനന്തപുരത്ത്

പൊതുജനങ്ങളുടെ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അടിയന്തര പരിഹാരം കാണുന്നതിനു സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ (11 ഫെബ്രുവരി) തിരുവനന്തപുരത്ത്. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ പരാതികള്‍ പരിഹരിക്കുന്നതിനായി എസ്.എം.വി. സ്‌കൂളിലാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും അദാലത്താണ് നാളെ നടക്കുക.

 

മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. അക്ഷയ സെന്ററുകള്‍ മുഖേനയും ഓണ്‍ലൈനായും ലഭിച്ച 3,319 പരാതികള്‍ എസ്.എം.വി. സ്‌കൂളില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ പരിഗണിക്കുന്ന വേദിയാണ് എസ്.എം.വി. സ്‌കൂളിലേത്. 

 

രാവിലെ ഒമ്പതു മുതല്‍ 12.30 വരെ നെടുമങ്ങാട് താലൂക്കിലെ പരാതികള്‍ പരിഗണിക്കും. 1,396 പരാതികളാണ് നെടുമങ്ങാട് ലഭിച്ചിട്ടുള്ളത്. ഉച്ചയ്ക്കു രണ്ടു മുതല്‍ 5.30 വരെ തിരുവനന്തപുരം താലൂക്കിലെ പരാതികള്‍ പരിശോധിക്കും. 1923 പരാതികള്‍ ഇവിടെ ലഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച  താലൂക്കും തിരുവനന്തപുരമാണ്. 

 

അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പൂര്‍ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. തിരക്ക് ഉണ്ടാകാതിരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി നല്‍കിയ പരാതികളില്‍ തീര്‍പ്പാക്കിയവ അപേക്ഷകര്‍ക്ക് വകുപ്പുകളുടെ സ്റ്റാളില്‍ നിന്നു നേരിട്ടു വാങ്ങാം. മന്ത്രിതലത്തില്‍ തീര്‍പ്പാക്കേണ്ടവയില്‍ അപേക്ഷകനെ പ്രത്യേക ടോക്കണ്‍ നല്‍കി മന്ത്രിമാര്‍ക്കരികിലേക്ക് അയക്കും. നേരത്തേ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് അദാലത്ത് വേദിയില്‍ അപേക്ഷ നല്‍കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നു കളക്ടര്‍ പറഞ്ഞു. 

 

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി അദാലത്ത് നടക്കുന്ന സ്‌കൂളിലേക്ക് കിടപ്പുരോഗികള്‍, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവര്‍, കുട്ടികള്‍ തുടങ്ങിയവരെ കൊണ്ടുവരരുതെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ഇവര്‍ നേരത്തേ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം പ്രതിനിധിയെ അയച്ചാല്‍ മതി. പുതിയ അപേക്ഷ നല്‍കാനെത്തുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോടു സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. 

 

 

date