Skip to main content

പ്രാവച്ചമ്പലം - കൊടിനട നാലു വരി പാതയുടെ ഉദ്ഘാടനം ഇന്ന്(11 ഫെബ്രുവരി)

തിരുവനന്തപുരം ജില്ലയുടെ സ്വപ്നപദ്ധതിയായ കരമന-കളിയിക്കാവിള  ദേശീയപാത വികസനത്തിൻ്റെ ഒന്നാം ഘട്ടത്തിലെ രണ്ടാം റീച്ചായ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനടവരെയുള്ള അത്യാധുനിക നാലു വരി പാത ഇന്ന് (11 ഫെബ്രുവരി) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

 

ഇതോടെ നാട്ടുകാരുടെയും യാത്രക്കാരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്  സാക്ഷാത്കരിക്കപ്പെടുന്നത്. ആധുനിക രീതിയിലുള്ള നടപ്പാത, ഹൈമാസ്റ്റ് ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, ദിശാസൂചികകൾ, റോഡ് സുരക്ഷാ ബോർഡുകൾ, തെർമോ പ്ലാസ്റ്റിക് മാർക്കിങ്, സ്റ്റഡ്, സോളർ ലൈറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള നാലു വരി പാത ജില്ലയിലെ മികച്ച റോഡുകളിലൊന്നായി  മാറും. റോഡിന്റെ മധ്യത്തായി സ്ഥാപിച്ചിട്ടുള്ള എൽ. ഇ. ഡി തെരുവുവിളക്കുകൾ വലിയ ആകർഷണമാണ്. 

 

നാലുവരി പാതയിൽ റോഡിന് ഇരുവശത്തും 10.5 മീറ്റർ വീതിയിൽ റോഡും മൂന്നു മീറ്റർ വീതിയിൽ മീഡിയനുമാണുള്ളത്. നടപ്പാതയ്ക്കായി ഇരുവശത്തും 1.5 മീറ്ററും യൂട്ടിലിറ്റി കോറിഡോറായി 1.6 മീറ്ററും ഉപയോഗിച്ചിട്ടുണ്ട്. 

 

കിഫ്‌ബി ഫണ്ടിൽ നിന്ന് 112 കോടി രൂപ ചെലവിട്ടാണ് കൊടിനട വരെയുള്ള അഞ്ചു കിലോ മീറ്റർ ഭാഗത്തെ നിർമാണം പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് റോഡ് നിർമ്മാണം ഏറ്റെടുത്തു നടത്തിയത്. 

 

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രാവച്ചമ്പലത്ത് ചേരുന്ന ചടങ്ങിൽ ഐ ബി സതീഷ് എം.എൽ.എ സ്വാഗതം ആശംസിക്കും. വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date