മതിലകത്തിന്റെ ചരിത്രം പേറുന്ന ബംഗ്ലാവ് കടവ് ഇനി മുസിരിസ് കമ്മ്യൂണിറ്റി സെന്റർ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും
തൃക്കണാമതിലകത്തിന്റെ ചരിത്രം പറയുന്ന പുരാതനമായ മതിലകം ബംഗ്ലാവ് കടവ് ഇനി മുതൽ കമ്മ്യൂണിറ്റി സെന്റർ. കനോലി കനാലിന്റെ തീരത്ത് ബ്രിട്ടീഷ് ഭരണകാലത്ത് പണിതീർത്ത ബംഗ്ലാവാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി സെന്ററാക്കി മാറ്റിയത്. സെന്ററിന്റെ ഉദ്‌ഘാടനം ഇന്ന് (ഫെബ്രുവരി 14) വൈകീട്ട് മൂന്നിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.
33 ലക്ഷം രൂപ ചെലവഴിച്ച് ബംഗ്ലാവിന്റെ പൗരാണികത നിലനിർത്തിയാണ് പുനർനിർമിച്ചിരിക്കുന്നത്. പൗരാണിക ബംഗ്ലാവ് കമ്മ്യൂണിറ്റി സെൻറർ ആകുന്നതോടെ രാവിലെ മുതൽ ഉച്ച വരെയുള്ള സമയം കുട്ടികൾക്കും ഉച്ച മുതൽ വൈകീട്ട് വരെയുള്ള സമയം സ്ത്രീകൾക്കും വൈകുന്നേരം മുതൽ രാത്രി നിശ്ചിത സമയം വരെ മുതിർന്നവർക്കും വായനയ്ക്കും വിനോദ-വിശ്രമവേളകൾക്കുമായി ഉപയോഗിക്കാം.
ആദ്യകാലങ്ങളിൽ കനോലി കനാലിലൂടെ മലബാറിലേക്കും മറ്റും യാത്രചെയ്തിരുന്നവർ ഇവിടെയാണ് വിശ്രമിച്ചിരുന്നത്. കോട്ടപ്പുറം മുതല്‍ പൊന്നാനി വരെ കനോലികനാലിലൂടെ വഞ്ചി സര്‍വീസും ബോട്ട് സര്‍വീസും ഉായിരുന്നു. കമ്പനി വഞ്ചി എന്നാണ് വള്ളത്തിനെ വിളിച്ചിരുന്നത്. ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയാണ് വഞ്ചി ഇതിലെ കടന്നു പോയിരുന്നത്. നാട്ടുകാര്‍ രാവിലത്തെ സമയം കണക്കാക്കിയിരുന്നത് വഞ്ചിയുടെ ഈ ഹോണിന്റെ അടിസ്ഥാനത്തിലായിരുന്നു. ട്രാവലേഴ്‌സ് ബംഗ്ലാവിനു സമീപം വഞ്ചിക്ക് സ്റ്റോപ്പുണ്ടായിരുന്നു. ഇതാണ് ബംഗ്ലാവ് കടവ് എന്ന പേരിന് ആധാരം.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറായിരുന്ന വില്യം ലോഗൻ മലബാർ മാനുവൽ എഴുതുന്നതിന് പലഘട്ടത്തിലും ഈ ബംഗ്ലാവിൽ താമസിച്ചിരുന്നു. കൂടാതെ ജലഗതാഗതം നിലനിന്നിരുന്ന കാലത്ത് ചുങ്കപ്പിരിവിനായും ബംഗ്ലാവ് ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീട് ദീർഘകാലം മതിലകം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നതും ഈ കെട്ടിടത്തിലാണ്. അറ്റകുറ്റപ്പണികളില്ലാതെ ചോർന്നൊലിച്ചും ചിതലരിച്ചും തകർന്ന നിലയിലെത്തിയ കെട്ടിടം 2019ലാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കെട്ടിടത്തിനോട് ചേർന്ന് ബോട്ടുജെട്ടിയും സ്ഥാപിച്ചിട്ടുണ്ട്.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി എസ് രവീന്ദ്രൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുക്കും.
- Log in to post comments