Skip to main content

ധനസഹായം ലഭിച്ചു; രാമകൃഷ്ണപിള്ളയും ബിന്ദുവും ഹാപ്പി

തുടര്‍ചികിത്സയ്ക്ക് അദാലത്തില്‍ ധനസഹായം ലഭിച്ച സന്തോഷത്തിലാണ് രാമകൃഷ്ണപിള്ളയും ബിന്ദുവും മടങ്ങിയത്. പന്ത്രണ്ട് വര്‍ഷം മുന്‍പുണ്ടായ അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ രാമകൃഷ്ണപിള്ളയെ എടുത്തുകൊണ്ടാണ് അദാലത്തില്‍ എത്തിച്ചത്. പരസഹായമില്ലാതെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത രാമകൃഷ്ണപിള്ളയ്ക്ക് അദാലത്തില്‍ 25,000 രൂപ ചികിത്സ ധനസഹായം ലഭിച്ചു.
ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി രാമകൃഷ്ണപിള്ളയുടെ പരിചരണം ആഴ്ചതോറും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് നോക്കുന്നത്. രണ്ടു മക്കളും ഭാര്യയും അടങ്ങുന്നതാണ് രാമകൃഷ്ണപിള്ളയുടെ കുടുംബം.
പടിഞ്ഞാറേ കല്ലട സ്വദേശി ബിന്ദുവിന്റെ കാല്‍ ഒരു വര്‍ഷം മുന്‍പാണ് പ്രമേഹം മൂലം മുറിച്ചു മാറ്റിയത്. വീല്‍ചെയറില്‍ ഭര്‍ത്താവിനൊപ്പം അദാലത്തില്‍ എത്തിയ ബിന്ദുവിന് 25,000 രൂപ ചികിത്സാ ധനസഹായം ലഭിച്ചു. മകനും മകളും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം കൂലി പണിക്ക് പോകുന്ന ഭര്‍ത്താവില്‍ ആശ്രയിച്ചാണ്.
ഇരുവരുടെയും വിവരം കുന്നത്തൂര്‍ എം എല്‍ എ കോവൂര്‍ കുഞ്ഞുമോനാണ് മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തിയത്. തങ്ങളെപ്പോലുള്ള നിരാലംബര്‍ക്ക് കരുതലേകുന്ന സര്‍ക്കാരിനോടുള്ള നന്ദി രേഖപ്പെടുത്താന്‍ ഇരുവരും മറന്നില്ല.
(പി.ആര്‍.കെ നമ്പര്‍.421/2021)

 

date