Skip to main content

ടൈറ്റാനിയത്തിലെ എണ്ണച്ചോര്‍ച്ച: വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നു കളക്ടര്‍

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍നിന്നു ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയ സംഭവത്തിനു ശേഷം തിരുവനന്തപുരം ജില്ലയുടെ തീരത്തുനിന്നു ലഭിക്കുന്ന മത്സ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ഇത്തരം യാതൊരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. എണ്ണ കലര്‍ന്ന ഭാഗത്തുനിന്നു ലഭിച്ച മത്സ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദമായ പരിശോധന നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

 

എണ്ണ ഒഴുകിയത് പ്രദേശത്തു ചില പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തിയാണ് എണ്ണ കലര്‍ന്ന മേഖലയില്‍ മാത്രം താത്കാലികമായി മത്സ്യബന്ധനത്തിനു പോകരുതെന്നു നിര്‍ദേശിച്ചത്. മത്സ്യബന്ധന യാനങ്ങളിലും വല അടക്കമുള്ള ഉപകരണങ്ങളിലും എണ്ണ കലരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരത്തില്‍ മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയത്. കടലില്‍ മറ്റു ഭാഗങ്ങളിലേക്ക് എണ്ണ വ്യാപിച്ചിട്ടില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. എണ്ണച്ചോര്‍ച്ചയുണ്ടായ ഭാഗത്തു കടലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നുവെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

date