Skip to main content

പഴശ്ശി ജലവൈദ്യുത പദ്ധതി: പവര്‍ ഹൗസിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങി ചെറു ജലവൈദ്യുത പദ്ധതികള്‍ക്ക് ഊന്നല്‍: മന്ത്രി എം എം മണി

സംസ്ഥാനത്ത് പുതിയ വന്‍ ജലവൈദ്യുത പദ്ധതികള്‍ അപ്രായോഗികമാണെങ്കിലും ചെറു പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് ഊന്നല്‍ നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ജില്ലയിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകുന്ന പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പവര്‍ ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കല്‍ പ്രവൃത്തികളുടെയും നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് 7.50 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള പഴശ്ശി ബാരേജില്‍ നിന്നും അധികമായി ഒഴുക്കിക്കളയുന്ന ജലം ഉപയോഗിച്ച് ഊര്‍ജ്ജോല്‍പ്പാദനം നടത്താന്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്. പഴശ്ശി ബാരേജിന്റെ വലത് കരയില്‍ തുരങ്കം നിര്‍മ്മിച്ച് അതിലൂടെ ജലം പ്രവഹിപ്പിച്ച് 25 മെഗാവാട്ട് വീതം സ്ഥാപിത ശേഷിയുള്ള മൂന്ന് ജനറേറ്ററുകളില്‍ നിന്നും ഊര്‍ജം ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 25.16 ദശലക്ഷം യൂണിറ്റാണ്.
പഴശ്ശി റിസര്‍വോയറിന്റെ വലതുകരയില്‍, ജലപ്രവേശന മാര്‍ഗ്ഗത്തിനുള്ള നിര്‍മ്മിതികള്‍, 245 മീറ്റര്‍ ആകെ നീളം വരുന്ന മൂന്ന് ശാഖകളുള്ള തുരങ്കം, 2.5 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ഹൊറിസോണ്ടല്‍ കപ്ലാന്‍ ടര്‍ബയിനുകളും ജനറേറ്ററുകളും, അരക്കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രസരണ സംവിധാനം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കുയിലൂര്‍ എ എല്‍ പി സ്‌കൂള്‍ പരിസരത്ത്‌നടന്ന ചടങ്ങില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായി. മികച്ച പ്രവര്‍ത്തനത്തിലൂടെ ജനപ്രിയമുള്ള വകുപ്പായി മാറാന്‍ വൈദ്യുതി വകുപ്പിന് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
കെ എസ് ഇ ബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, ജനറേഷന്‍ ആന്റ് പി ഇ ഡി ചീഫ് എഞ്ചിനീയര്‍ സിജി ജോസ്, ജനറേഷന്‍ -ഇലക്ട്രിക്കല്‍ ആന്റ് എസ് സി എം ഡയറക്ടര്‍ ആര്‍ സുകു, സിവില്‍ കണ്‍സ്ട്രക്ഷന്‍ - നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍ കെ രാജീവ് കുമാര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ്, അംഗം സി വി എന്‍ യാസറ, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീന്‍, അംഗം കെ ശോഭന, സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date