Skip to main content
മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ പൊഴതനയിലെ രവീന്ദ്രന്റെ കുടുംബത്തില്‍ നിന്നും വിവരങ്ങള്‍ ആരായുന്നു

പരാതികള്‍ വിവിധതരം ഒരു വേദിയില്‍ പരിഹാരം

 

കല്‍പ്പറ്റ എസ്‌.കെ.എം.ജെ യില്‍ നടന്ന സാന്ത്വ്‌നം സ്‌പര്‍ശം അദാലത്തിലെത്തിയത്‌ വിവിധ തരം പരാതികള്‍. സംസ്ഥാനതലത്തില്‍ പരിഗണിക്കപ്പെടേണ്ട പരാതികള്‍ ഒഴികെയുള്ള എല്ലാ പരാതികളും പരമാവധി പരിഹരിക്കാനുള്ള ഇടപെടലുകളാണ്‌ അദാലത്തില്‍ നടന്നത്‌. ധനസഹായത്തിനുള്ള പുതിയ അപേക്ഷകളില്‍ ഉടനടിയുള്ള പരിഹാരങ്ങള്‍ ഒട്ടേറെ പേര്‍ക്ക്‌ ആശ്വാസമായി. പെരുന്തട്ടയിലെ മുഹമ്മദ്‌ കുട്ടിയും മകളും ചികിത്സാധനസഹായത്തിനുള്ള അപേക്ഷയുമായി കല്‍പ്പറ്റയില്‍ നടക്കുന്ന അദാലത്തിലെത്തിയത്‌. ഒരു സര്‍ജറി കഴിഞ്ഞു. ഇനി ആമാശായ രോഗവുമായി ബന്ധപ്പെട്ട്‌ ഇനി രണ്ട്‌ സര്‍ജറികള്‍ കൂടി വേണം. ഇതിനായുള്ള പണം കണ്ടെത്തുന്നതിന്‌ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അപ്പോഴാണ്‌ സര്‍ക്കാര്‍ സാന്ത്വന സ്‌പര്‍ശം അദലാത്ത്‌ നടത്തുന്ന വിവരം അറിഞ്ഞത്‌. അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷ നല്‍കി. ഇവിടെ നിന്നുള്ള ടോക്കണ്‍ പ്രകാരമാണ്‌ അദാലത്തില്‍ എത്തിയത്‌. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അപേക്ഷ പരിഗണിച്ചു. ചികിത്സക്കായി അടിയന്തരമായി പതിനായിരം രൂപ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. സഹകരണബാങ്കില്‍ കടബാധ്യതയുമുണ്ട്‌. ഇതിന്‌ പരിഹാരമുണ്ടാക്കുന്നതിന്‌ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊഴുതന പഞ്ചായത്തിലെ ആനോത്ത്‌ പ്രളയം വിഴുങ്ങിയ കാക്കച്ചാല്‍ ആനോത്ത്‌ പൊയില്‍ വീട്ടില്‍ രവീന്ദ്രനും കുടുബത്തിനും അദാലത്ത്‌ ആശ്വാസമായി. വൈകല്യം ബാധിച്ച മകളടങ്ങുന്ന കുടുംബത്തിന്‌ അദാലത്തില്‍ വീട് അനുവദിക്കാന്‍ മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ നിര്‍ദ്ദേശം നല്‍കി.2018 ലെ പ്രളയത്തില്‍ നഷ്‌ടപ്പെട്ട 16 സെന്റ്‌ ഭൂമിക്ക്‌ നഷ്‌പരിഹാരമായി തുക അനുവദിക്കുന്നത്‌ പരിഗണിക്കും. ലൈഫ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ വീട്‌ നിര്‍മ്മിക്കുക. തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചെയ്യാനുള്ള സാഹചര്യമുണ്ടാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തരധനസഹായി അയ്യായിരം രൂപയും അനുവദിച്ചു. മേപ്പാടിയിലെ റിപ്പണ്‍ വാളത്തൂരില്‍ നിന്നെത്തിയ ഇസ്‌മയില്‍ ഫാത്തിമ ദമ്പതികള്‍ക്ക്‌ അദാലത്തില്‍ ലൈഫ്‌ പദ്ധതിയില്‍ വീട്‌ അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഓട്ടിസം ബാധിച്ച മകളുമായാണ്‌ ഈ കുടുംബം അതാലത്തില്‍ മന്തരിമാരെ കാണാനെത്തിയത്‌. പതിനായിരം രൂപയും അദാലത്തില്‍ അനുവദിച്ചു.

നത്തംകുനിയിലെ കൊച്ചുപുരയ്‌ക്കല്‍ ചാക്കോയ്‌ക്ക്‌ അര്‍ബുദ രോഗത്തിനുള്ള ചികിത്സാധനസഹായമായി പതിനഞ്ചായിരം രൂപ അനുവദിച്ചു. നിരവധി തവണ ധനസഹായത്തിനുള്ള അപേക്ഷേ നല്‍കിയെങ്കിലും ഇതുവരെ യാതൊന്നും ലഭിച്ചിരുന്നില്ല. ഈ തുക ചികിത്സക്കായി താല്‍ക്കാലിക ആശ്വാസമായി. മുടങ്ങിക്കിടന്ന പെന്‍ഷനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ശരിയാക്കാന്‍ തീരുമാനമായി.

date