Skip to main content
വോട്ട് വണ്ടി ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി വോട്ട് വണ്ടി പര്യടനം തുടങ്ങി

 

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'സ്വീപി' (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്‌റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി വോട്ടുചെയ്യുന്നതിന്റെ പ്രാധാന്യം വിളിച്ചോതി വോട്ടുവണ്ടി പാലക്കാട് സിവില്‍ സ്‌റ്റേഷനില്‍ നിന്നും പര്യടനം ആരംഭിച്ചു. കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് വിശദീകരിക്കുന്ന വീഡിയോയും സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള ആഹ്വാനമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ നഞ്ചിയമ്മയുടെ വീഡിയോയും വാഹന പര്യടനത്തില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജില്ലയിലെ വിവിധ കോളേജുകള്‍, യൂത്ത് ക്ലബുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പ്രദര്‍ശനവണ്ടി എത്തും. സിവില്‍ സ്‌റ്റേഷനില്‍ നടന്ന പരിപാടിയില്‍ അസി. കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ യൂത്ത് ഓഫീസര്‍ എം. അനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, നെഹ്‌റു യുവകേന്ദ്ര യൂത്ത് വൊളണ്ടിയേഴ്‌സ്, പാലക്കാട് ആംഡ് ഫോഴ്‌സസ് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ഓലശ്ശേരി പുലരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച പൊറാട്ടുനാടകവും ഇതിനോടനുബന്ധിച്ച് അരങ്ങേറി. പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക്  ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാനുള്ള സി വിജില്‍ ആപ്പ്, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ടോള്‍ ഫ്രീ നമ്പറായ 1950 എന്നിവ സംബന്ധിച്ച ലഘുവിവരണമാണ് പൊറാട്ടുനാടകത്തിലൂടെ അവതരിപ്പിക്കുന്നത്.

ആദ്യദിനം മേഴ്‌സി കോളേജ്, ആലത്തൂര്‍ നിയോജക മണ്ഡലം എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. നൂറണി മേഴ്‌സി കോളേജില്‍ നടന്ന പരിപാടി അസി. കലക്ടര്‍ ഡി. ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ഗിസല്ല ജോര്‍ജ്ജ് അധ്യക്ഷയായി. ഇന്ന് നെന്മാറ നിയോജക മണ്ഡലത്തിനു കീഴിലുള്ള പ്രദേശങ്ങളിലാണ് പര്യടനം. തുടര്‍ന്ന് മറ്റു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും.

date