Skip to main content

പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പിന് മാര്‍ഗരേഖയായി

 

 

 നിയമസഭാതിരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമാക്കാനുള്ള മാര്‍ഗരേഖ പുറപ്പെടുവിച്ചു.

  പി.വി.സി. ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി., പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനചക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം. നൂറുശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മിച്ച തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ -പുനഃചംക്രമണ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ ബോര്‍ഡുകളോ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ.
  ഇത്തരം പ്രചാരണോപാധികള്‍ പ്രിന്റ് ചെയ്യുമ്പോള്‍ റീ സൈക്ലബിള്‍, പി.വി.സി.ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിങ് നമ്പറും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അനുയോജ്യമായ നിയമനടപടികള്‍ സ്വീകരിക്കും.
 പുനഃചംക്രമണ- പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പിനുശേഷം അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മസേന വഴി സര്‍ക്കാര്‍ കമ്പനിയായ ക്ലീന്‍കേരളയ്ക്ക് കൈമാറേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചേ അലങ്കരിക്കാന്‍ പാടുള്ളൂ.
 പോളിങ് സ്റ്റേഷനുകള്‍ തയ്യാറാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച ബോധവത്കരണം നടത്തണം. കോവിഡ് മാനദണ്ഡം പാലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ബയോ മെഡിക്കല്‍ മാലിന്യസംസ്‌ക്കരണ നടപടികള്‍ സ്വീകരിക്കണം.

 

date