Skip to main content

ജില്ലയില്‍ 92 കേന്ദ്രങ്ങളില്‍ കോ വിഡ് വാക്‌സിനേഷന്‍ നല്‍കും: ജില്ലാ കളക്ടര്‍

ജില്ലയില്‍ 65 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 27 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ. 7,34,500 ഡോസ് കോവിഡ് വാക്‌സിന്‍ ഇന്നലെ(09 മാര്‍ച്ച്) റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ എത്തിയിട്ടുണ്ട്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍, രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നു വരെ,  മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ നല്‍കും. പോളിങ് ഓഫീസര്‍ മാര്‍ക്കായി ഐ.എല്‍.ഡി.എമ്മിന്റെ രണ്ടു ട്രെയിനിങ് സെന്ററുകളില്‍ വാക്‌സിനേഷന്‍ നടക്കുന്നതായും കളക്ടര്‍ പറഞ്ഞു.

 

ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും പേര്‍ക്ക് കുത്തിവയ്പ് നല്‍കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും  59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

45 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍  രജിസ്റ്റേര്‍ഡ്  മെഡിക്കല്‍  പ്രാക്റ്റീഷണര്‍ നല്‍കിയ 

അനെക്‌സര്‍ 1( ബി ) എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിന്‍ അപ്ലിക്കേഷനില്‍  നിന്നും  ഡൌണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനായി മേജര്‍ ആശുപത്രികള്‍ തിരഞ്ഞെടുത്തവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്‌പോട്ട്  രജിസ്‌ട്രേഷന്‍  വഴി കുത്തിവയ്പ്പ് സ്വീകരിക്കാനാകും. പ്രൈവറ്റ് ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കണം.

 

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി,  ജനറല്‍ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ മാര്‍ച്ച് പത്താം തീയതി വരെ പുതിയതായി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടക്കില്ല. എന്നാല്‍ ടോക്കണ്‍  ലഭിച്ചവര്‍ക്കും  നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും.

date