Skip to main content

ചെലവു നിരീക്ഷകരെത്തി: തെരഞ്ഞെടുപ്പു ചെലവുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശം

* ചെക്പോസ്റ്റുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശം

 

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച നിരീക്ഷകര്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നാലു നിരീക്ഷകരെയാണു നിയോഗിച്ചിരിക്കുന്നത്. ഇന്നലെ (13 മാര്‍ച്ച്) ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുമായി ഇവര്‍ പ്രാരംഭ ഘട്ട വിലയിരുത്തല്‍ നടത്തി. തെരഞ്ഞെടുപ്പു ചെലവു നിരീക്ഷണത്തിനു ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തയാറെടുപ്പുകളില്‍ തൃപ്തി രേഖപ്പെടുത്തിയ സംഘം, പ്രചാരണമടക്കം തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളും കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കാന്‍ നിര്‍ദേശം നല്‍കി.

 

നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ഓരോ നിരീക്ഷകനും തെരഞ്ഞെടുപ്പു ചെലവു സംബന്ധിച്ച പരിശോധന നടത്തുക. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളുടെ നിരീക്ഷക സംഗീത യാദവ് ആണ്. നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളില്‍ പ്രേം പ്രകാശ് മീണയേയും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ദിനേശ് ബാദ്ഗുജാറിനേയും പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ ലക്ഷ്മണ്‍ സിങ് ഗുജാറിനെയുമാണ് ചെലവു നിരീക്ഷകരായി തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ചിരിക്കുന്നത്.

 

ജില്ലയിലെ എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സി.സി.ടി.വി സ്ഥാപിക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ സംഘം കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. മദ്യം, മയക്കുമരുന്ന്, പണം ഉള്‍പ്പടെയുള്ളവ അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാഹചര്യമുള്ള പ്രദേശങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങള്‍ സംഘം വിലയിരുത്തി. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടു പൊലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും പെരുമാറ്റച്ചട്ടം പാലിക്കുന്നതു സംബന്ധിച്ച ക്രമീകരണങ്ങളും ചോദിച്ചറിഞ്ഞു.

 

കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി (റൂറല്‍) പി.കെ. മധു, ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍ വിനയ് ഗോയല്‍, തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍. അഹമ്മദ് കബീര്‍, ബന്ധപ്പെട്ടമ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date