Skip to main content

ഒരുക്കങ്ങൾ പൂർത്തിയായി: ചൊവ്വാഴ്ച വോട്ടെടുപ്പ്

 

 

നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല പൂർണ്ണ സജ്ജമായതായി ജില്ലാ കലക്ടർ എസ് ഷാനവാസ്.  ജില്ലയിലെ വോട്ടർമാർക്ക് ചൊവ്വാഴ്ച ബൂത്തുകളിലെത്തി സുഗമമായി വോട്ടു ചെയ്യാം. വോട്ടിങ് യന്ത്രങ്ങൾ കമ്മീഷനിങ് പൂർത്തിയാക്കി വിതരണത്തിന് സജ്ജമായി. എല്ലാ  നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ്. വൈകീട്ട് ആറുമുതൽ ഏഴുവരെ കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ അവസരം നൽകും. കോവിഡ് മാർഗരേഖകൾ പൂർണമായും പാലിക്കും. 

 

*3858 പോളിങ് സ്റ്റേഷനുകൾ*

 

നിയമസഭാ തിരഞ്ഞെടുപ്പിൽ 3858 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 2298 എണ്ണം പ്രധാന പോളിങ് സ്റ്റേഷനുകളും 1560 എണ്ണം ഓക്സിലറി പോളിംഗ് സ്റ്റേഷനുകളുമാണ്. പ്രധാന പോളിങ് സ്റ്റേഷനുകളിൽ 543 എണ്ണം നഗര പ്രദേശത്തും 1755 എണ്ണം ഗ്രാമ പ്രദേശത്തുമാണ്. 2016ലെ തിരഞ്ഞെടുപ്പിൽ 2027 പോളിങ് സ്റ്റേഷനുകളാണ് ആകെ ഉണ്ടായിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ ബൂത്തുകളും സ്റ്റേഷനുകളും ക്രമീകരിച്ചിരിക്കുന്നത്.

 

*2612032 വോട്ടർമാർ*

 

മാര്‍ച്ച് ഇരുപതിലെ  കണക്ക് പ്രകാരം ജില്ലയിലെ 13 നിയമസഭ നിയോജക മണ്ഡലങ്ങളിലായി ആകെ 2612032 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1360101 പേര്‍ സ്ത്രീകളും 1251885 പേര്‍ പുരുഷന്മാരുമാണ്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട 46 വോട്ടര്‍മാരുണ്ട്. 4176 പ്രവാസി വോട്ടർമാരും 1746  സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

 

*253 പ്രശ്‌നബാധിത ബൂത്തുകൾ*

 

ജില്ലയിൽ 253 പ്രശ്നബാധിത ബൂത്തുകളും 28 അതിസുരക്ഷാ ബൂത്തുകളും 29 സംഘർഷ സാധ്യത ബൂത്തുകളുമാണുള്ളത്. ഇവിടെ അധിക സുരക്ഷ ഒരുക്കും. സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൻെറ പരിധിയിൽ 138 പ്രശ്നബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും ഉണ്ട്. തൃശൂർ റൂറൽ പൊലീസ് പരിധിയിൽ 115 പ്രശ്ന ബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളു० 29  സംഘർഷസാധ്യത ബൂത്തുകളുമാണുള്ളത്.  കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും അഞ്ച് എണ്ണം വീതം 65 മാതൃകാ പോളിങ് സ്റ്റേഷനുകളും സജ്ജമാണ്. വരി നിൽക്കേണ്ടി വന്നാൽ  ഊഴമെത്തുന്നതുവരെ വിശ്രമിക്കുന്നതിന് ടോക്കൺ സംവിധാനം, മുലയൂട്ടൽ മുറി, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് മാതൃക സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്.  കയ്പമംഗലം മണ്ഡലത്തിൽ 5 എണ്ണവും മറ്റ്‌ 12 മണ്ഡലങ്ങളിൽ ഓരോന്ന് വീതവും 17 വനിതാ സൗഹൃദ ബൂത്തുകളും സജ്ജമാണ്.    

 

*ബൂത്തുകളിൽ രണ്ട് ക്യൂ*

 

പോളിംഗ് ബൂത്തുകളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാർക്കും എൺപതിന് മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക പരിഗണന നൽകും. ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നിൽക്കേണ്ട സ്ഥലം മുൻകൂട്ടി മാർക്ക് ചെയ്യും. വോട്ടർമാർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വളണ്ടിയർമാരെയും നിയോഗിക്കും.

 

*14,076 യന്ത്രങ്ങൾ*

 

എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ്  ഉപയോഗിക്കുക. 4562 ബാലറ്റ് യൂണിറ്റ്, 4562 കണ്‍ട്രോള്‍ യൂണിറ്റ്, 5212 വിവി പാറ്റ് എന്നിങ്ങനെ 14,336 എണ്ണമാണ് ഉപയോഗിക്കുന്നത്.  

 

*26,000 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ*

 

ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി 26,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് സെക്ടര്‍ തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന് സെക്ടര്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് സെക്ടര്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ബൂത്തിലും 1000 വോട്ടര്‍മാരില്‍ അധികരിക്കാതെയുള്ള സംവിധാനമാണ്ഏർപ്പെടുത്തിയിരിക്കുന്നത്.

 

*കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബൂത്തുകൾ*

 

ബൂത്തുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ ബൂത്തിലേക്കും കോവിഡ് പ്രോട്ടോകോള്‍ ഓഫീസറെ നിയമിക്കും. ബൂത്തുകളിലേക്ക് ആവശ്യമായ മാസ്‌കുകളും  ഗ്ലൗസുകളും എത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കില്‍  വോട്ട് ചെയ്യാന്‍ അനുവദിക്കും. മൂന്ന് തവണയും കൂടുതലാണെങ്കില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുമുള്ളവര്‍ക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഇതിനായി ടോക്കണ്‍ നല്‍കും. ജില്ലയില്‍ എം ത്രീ സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനും പരിശീലനം ലഭിച്ച എഞ്ചീനിയര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേക ടീം ഉണ്ടാകും.

date