ആൾമാറാട്ടം, ഇരട്ടവോട്ട്: കടുത്ത നടപടിയെന്ന് കളക്ടർ
വോട്ടർ പട്ടികയിൽ ഒന്നിലേറെയിടങ്ങളിൽ പേരുള്ളവർ, സ്ഥലത്തില്ലാത്തവർ, മരണപ്പെട്ടവർ എന്നിവരെ ഉൾപ്പെടുത്തി തയാറാക്കിയിട്ടുള്ള എ.എസ്.ഡി(ആബ്‌സന്റ് - ഷിഫ്റ്റഡ് - ഡെഡ്/ഡ്യൂപ്ലിക്കെറ്റ്) ലിസ്റ്റിലുള്ളവരുടെ വിവരം എല്ലാ ബൂത്തുകളിലേയും പോളിങ് ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ടെന്നും ഇതു പ്രകാരം ഒരു സമ്മതിദായകൻ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
എ.എസ്.ഡി. ലിസ്റ്റിലുള്ളവർ ഒന്നിലധികം വോട്ടുകൾ ചെയ്യാൻ ശ്രമിച്ചാൽ അവർക്കെതിരേ ഐ.പി.സി. 171 ഡി പ്രകാരമുള്ള ശിക്ഷാ നടപടിയുണ്ടാകും. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
ഈ പട്ടികയിൽപ്പെട്ടവർ വോട്ട് ചെയ്യാൻ എത്തുമ്പോൾ സമ്മതിദായകന്റെ ഫോട്ടോയെടുക്കും. ഒപ്പിനൊപ്പം വോട്ടർ രജിസ്റ്ററിൽ ഇവരുടെ വിരലടയാളം കൂടി വാങ്ങിയ ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. വിരലിൽ പതിക്കുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ബൂത്ത് വിട്ടു പോകാൻ അനുവദിക്കൂ എന്നും കളക്ടർ പറഞ്ഞു.
- Log in to post comments