Skip to main content

കോവിഡ് പ്രതിരോധം; തഹസില്‍ദാര്‍മാരെ ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ രൂപീകരിച്ചു

**എല്ലാ താലൂക്കുകളിലും പ്രത്യേക പരിശോധന

**കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി

 

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് തഹസില്‍ദാര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. ഓരോ ടീമും ഫീല്‍ഡ് പരിശോധന നടത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. നടപടിയെടുക്കുന്ന കേസുകളുടെ വിവരം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രേഖപ്പെടുത്തും.

 

ബന്ധപ്പെട്ട പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് തടയുന്നതിനോടൊപ്പം സാനറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെയുള്ളവ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് സ്‌ക്വാഡ് ഉറപ്പാക്കും. ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 75 പേര്‍ക്കോ അല്ലെങ്കില്‍ കെട്ടിടത്തിന്റെ അംഗശേഷിയുടെ പകുതി ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. ഔട്ട്‌ഡോര്‍ പരിപാടികളില്‍ 150 പേര്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്നും സംഘം ഉറപ്പാക്കണം. ഇതില്‍കൂടുതല്‍ ആളുകള്‍ പങ്കെടുക്കണമെങ്കില്‍ പരിപാടി നടക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്(ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി ലാംപ്) കരുതണം. അല്ലെങ്കില്‍ കോവിഡ് വാക്‌സിന്‍ എടുത്തവരായിരിക്കണം. വിവാഹം, പൊതുപരിപാടികള്‍, ഉത്സവങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമായിരിക്കും. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പടെയുള്ള പൊതു പരിപാടികള്‍ നടത്തുന്നതിന് ബന്ധപ്പെട്ട എസ്.എച്ച്.ഒയെ മുന്‍കൂര്‍ അറിയിക്കണം. 

 

ട്യൂഷന്‍ സെന്ററുകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സംഘം ഉറപ്പുവരുത്തും. ട്യൂഷന്‍ സെന്റുകളിലെ അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിന്‍ എടുക്കുകയോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കടകളും വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും അടുത്ത രണ്ടാഴ്ചക്കാലത്തേക്ക് രാത്രി ഒന്‍പതുവരെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും റെസ്റ്റോറന്റുകളിലെ സാഹചര്യവും സംഘം പ്രത്യേകം നിരീക്ഷിക്കും. ബസുകളിലും മറ്റു വാഹനങ്ങളിലും ആളുകള്‍ തിങ്ങിനിറങ്ങി യാത്രചെയ്യുന്നില്ലെന്നും പ്രത്യേക സ്‌ക്വാഡുകള്‍ ഉറപ്പാക്കണമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

date