ജില്ലയിൽ കൊതുക് നശീകരണം ഊർജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ്
ഇടവിട്ടു പെയ്യുന്ന മഴ കൊതുകിന്റെ സാന്ദ്രത വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം. കൊതുകു പരത്തുന്ന രോഗങ്ങൾ തടഞ്ഞുനിർത്താൻ ഇതുവഴി കഴിയുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ കെ.എസ്. ഷിനു അറിയിച്ചു.
വീടും പരിസരവും മഴവെള്ളം കെട്ടിനൽക്കാത്തവിധം സൂക്ഷിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുക് മുട്ടയിട്ടു പെരുകുന്നത്. പകൽ കടിക്കുന്ന ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനിക്കും ചിക്കൻഗുനിയയ്ക്കും കാരണം. ഇവ വളരെ കുറച്ചു വെള്ളത്തിലും മുട്ടയിട്ടു പെരുകും.
ലോക്ക് ഡൗൺ കാലം കോവിഡ് ജാഗ്രതയ്ക്കൊപ്പം കൊതുകിന്റെ ഉറവിടനശീകരണപ്രവർത്തനം കൂടി ശക്തിപ്പെടുത്തണം. കൊതുക് കടി ഏൽക്കാതിരിക്കാൻ ലേപനങ്ങൾ പുരട്ടുക, ശരീരം പൂർണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, പകൽ ഉറങ്ങുമ്പോഴും കൊതുക് വല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം.
ഡെങ്കിപ്പനിക്കും കോവിഡിനും സമാന ലക്ഷണങ്ങളുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. പനി, കടുത്ത തലവേദന, ശരീരവേദന, സന്ധി വേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, ചർമത്തിലെ തിണർപ്പ് എന്നിവയാണു ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇവ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ ചെയ്യരുത്. ഈ- സഞ്ജീവിനിയിലൂടെ ചികിത്സ തേടാവുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
- Log in to post comments