Skip to main content

ജൂൺ ഒൻപത് മുതൽ ട്രോളിംഗ് നിരോധനം:  പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു 

 

ആലപ്പുഴ: ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മൺസൂൺകാല ട്രോളിംഗ് നിരോധനത്തിന് സർക്കാർ പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു തീരുമാനം. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താൻ തടസ്സമില്ല. അയൽ സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് കേരളതീരം വിട്ടു പോകാൻ നിർദ്ദേശം നൽകും.  ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യ ഡീസൽ ബങ്കുകൾ പൂട്ടാൻ നിർദ്ദേശം നൽകും. കടൽ രക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാർഡ് കയ്യിൽ കരുതണം. ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളായ ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാനങ്ങൾക്കെതിരെ നടപടി എടുക്കും. ഇൻബോർഡ് വളളങ്ങൾക്ക് ഡീസൽ ലഭിക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകും.
മറൈൻ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനത്തിന് കൂടുതൽ പൊലീസ് സേവനം ആവശ്യമാണെങ്കിൽ ജില്ലാ പൊലീസ് മേധാവികളുടെ അനുവാദത്തോടെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.  ഇതുവരെ കളർ കോഡ് ചെയ്തിട്ടില്ലാത്ത ബോട്ടുകൾ നിരോധന കാലത്ത് കളർകോഡ് ചെയ്യണമെന്നും മന്ത്രി നിർദ്ദേശം നൽകി. യോഗത്തിൽ  ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടർ സി.എ. ലതാ, എ.ഡി.എം., ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date