Skip to main content

കോവിഡ്: ജില്ലയിലെ അവശ്യ വസ്തു വില്പനശാലകൾക്ക് മാത്രം ജൂൺ 5 മുതൽ 9 വരെ  തുറന്ന് പ്രവർത്തിക്കാൻ അനുമതി പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ

 

കോവിഡ് രോഗ പ്രതിരോധതിന്റെ ഭാഗമായി ജില്ലയിലെ അവശ്യ വസ്തു വില്പനശാലകളായ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തു വില്പനശാലകള്‍, പലചരക്ക്, പഴം- പച്ചക്കറി, പാല്‍- പാലുല്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യ-മാംസ, കോഴിത്തീറ്റ- കാലിത്തീറ്റ വില്പന ശാലകള്‍, ബേക്കറികള്‍, ബില്‍ഡിംഗ് മെറ്റീരിയലുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ (ഇലക്ട്രിക്കല്‍, പ്ലംബിംഗ് വസ്തുക്കള്‍ ഉള്‍പ്പെടെ), പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെ വ്യാവസായിക മേഖലയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം നാളെ (ജൂൺ 5) മുതൽ ജൂൺ ഒമ്പത് വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ്  സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാലും കോവിഡ് രോഗവ്യാപന നിരക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ്  തീരുമാനം. ജില്ലയിലെ കണ്ടെയ്ൻമെന്റ്, ട്രിപ്പിള്‍ ലോക് ഡൗണ്‍ സോണുകളിലുള്‍പ്പെടെ മേൽ പറഞ്ഞ നിയന്ത്രണം  ബാധകമാണ്. 

ഹോട്ടലുകൾക്കും റസ്റ്റോറന്റ്കൾക്കും നാളെ (ജൂൺ 5 ) മുതൽ ജൂൺ 9 വരെ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 7.30 വരെ പാർസൽ മുഖേന ഭക്ഷണ വിതരണം നടത്താം (നിലവിലെ സ്ഥിതി തുടരാം).  മറ്റു സ്ഥാപനങ്ങൾ ഒന്നും ഈ ദിവസങ്ങളിൽ പ്രവർത്തിക്കരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

 ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും സെക്ടറൽ മജിസ്ട്രേറ്റ്മാരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. 

വ്യാപാര സ്ഥാപനങ്ങൾ  തുറന്ന് വൃത്തിയാക്കാൻ അനുമതിയില്ല

ജില്ലയിൽ പൂർണമായും അടച്ചിട്ട പ്രദേശങ്ങളിൽ നാളെ (ജൂൺ 5) ഉച്ചയ്ക്ക് ഒന്ന് വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് വൃത്തിയാക്കുന്നതിന് മെയ്‌ 31 ന് നൽകിയ അനുമതി റദ്ദാക്കിയതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
 

date